അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിക്ക് അഭിനേതാക്കളില്‍ ഏറ്റവും അടുത്ത ബന്ധമുള്ളവരായിരുന്നു ബിജു മേനോനും പൃഥ്വിരാജും. രചയിതാവും സംവിധായകനുമായ ചിത്രങ്ങളില്‍ കൂടുതല്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചതും ഈ നടന്മാര് തന്നെ. നേരിട്ടെത്തിയ സച്ചിക്ക് അന്തിമോപചാരം അര്‍പ്പിച്ച പൃഥ്വിരാജ് തങ്ങള്‍ക്കിടയിലുള്ള ബന്ധത്തെക്കുറിച്ച് വികാരനിര്‍ഭരമായ ഒരു കുറിപ്പും ഫേസ്ബുക്കിലൂടെ ഇന്നലെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സച്ചിയെ അനുസ്മരിക്കുകയാണ് പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോന്. സച്ചിക്ക് ഒരു അനുജനായിരുന്നു പൃഥ്വിയെന്ന് പറയുന്നു അവര്‍.
സച്ചിയെ അനുസ്മരിച്ച് സുപ്രിയ
ഒരു എഴുത്തുകാരനോട് വിട പറയേണ്ടിവരുമ്പോള്‍ ഒരാള്‍ എന്താണ് എഴുതുക? എനിക്ക് വ്യക്തിപരമായി അത്ര അടുത്തറിയുമായിരുന്നില്ല നിങ്ങളെ, മറിച്ച് രാജുവിന്റെ സുഹൃത്തായും മികവുറ്റ കഥപറച്ചിലുകാരനായും ആയിരുന്നു പരിചയം. അടുത്തിടെ തൊഴില്‍ സംബന്ധമായി നമ്മള് ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു, ഡ്രൈവിംഗ് ലൈസന്‍സില്‍. പലതവണ നിങ്ങളുമായി സംവദിക്കാനുള്ള അവസരമുണ്ടായി അവിടെ. നിങ്ങളിലെ പ്രതിഭയെ തിരിച്ചറിയാനും കഴിഞ്ഞു, അതൊന്നും ഞാന്‍ പറയേണ്ടതല്ലെങ്കിലും. ഒരുപാട് കഥകള്‍ നിങ്ങളിലുണ്ടായിരുന്നു, ഇനിയും പറയാത്ത ഒരുപാട് രത്നങ്ങള്‍.
നിങ്ങളുടെ വിടവാങ്ങല്‍ സിനിമാലോകത്തിനും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഒരുപോലെ നഷ്ടമാണ്. നിങ്ങളുടെ മനോഹരമായ കഥകളിലൂടെ എക്കാലവും നിങ്ങളെ ഞങ്ങള്‍ ഓര്‍മ്മിക്കും. ആ കഥകളില്‍ നിങ്ങള്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍, നിങ്ങളുടെ ഉല്ലാസഭരിതമായ ചിരികള്‍.
നിങ്ങളെ കഠിനമായി മിസ് ചെയ്യും സച്ചീ, പ്രത്യേകിച്ചും നിങ്ങള്‍ അനുജമായി കണ്ടിരുന്ന രാജു. നിങ്ങളിലൂടെ വന്ന മനോഹരമായ കഥകളിലെ വാക്കുകളിലൂടെ നിങ്ങളുടെ വെളിച്ചം എക്കാലവും പ്രസരിക്കും. വിശ്രമിക്കൂ പ്രിയ സച്ചീ. ഈ കഠിനസമയത്ത് അതിനെ താണ്ടാനുള്ള ബലം നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും കണ്ടെത്തട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക