തിരുവനന്തപുരം: വിവാദ പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മുല്ലപ്പള്ളിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മറുപടി പറയുകയായിരുന്നു ചെന്നിത്തല.
‘മുല്ലപ്പള്ളി നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം തന്നെ വിശദീകരണം നല്കിയതു കൊണ്ട് അതിലേക്ക് പോകുന്നില്ല. മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനും അപമാനിക്കാനും കേരളത്തിലെ കോണ്‍ഗ്രസ് അനുവദിക്കില്ല,’ ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി സൈബര്‍ പോരാളികളുടെ നിലയിലേക്ക് തരം താഴരുതെന്നും ആളുകള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പോലെ പദപ്രയോഗങ്ങള്‍ ആരെങ്കിലും നടത്തിയിട്ടുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.
നികൃഷ്ട ജീവി, പരനാറി പ്രയോഗങ്ങളെക്കുറിച്ച് പറഞ്ഞ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി നടത്തിയ പദപ്രയോഗങ്ങളില്‍ അദ്ദേഹം എപ്പോഴെങ്കിലും മാപ്പു പറഞ്ഞിട്ടുണ്ടോ എന്നും ചോദിച്ചു.
‘താമരശ്ശേരി ബിഷപ്പിനെ മുഖ്യമന്ത്രി വിളിച്ചത് നികൃഷ്ട ജീവിയെന്നാണ്. എം.പിയായ എന്‍.കെ പ്രേമചന്ദ്രനെ പരനാറിയെന്നാണ് വിളിച്ചത്. 51 വയസ്സുള്ള ടി.പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊന്നിട്ട് അദ്ദേഹത്തെ മുഖ്യമന്ത്രി കുലംകുത്തിയെന്ന് വിളിച്ചു. ഇതെല്ലാം തിരുത്തിയിട്ടുണ്ടോ?
മാതൃഭൂമി എം.ഡിയായിരുന്ന ഗോപാലകൃഷ്ണനെ എടോ ഗോപാലകൃഷ്ണാ എന്ന് പറഞ്ഞ് ആക്ഷേപിച്ചില്ലേ എന്നിട്ട് മാപ്പു പറഞ്ഞിരുന്നോ?,’ ചെന്നിത്തല ചോദിച്ചു.
മന്ത്രിസഭയിലെ അംഗങ്ങള്‍ സ്ത്രീകളെ പൂതനയെന്നും മറ്റും ആക്ഷേപിച്ചപ്പോള്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവിനെ എത്രമോശമായാണ് ചിത്രീകരിച്ചതെന്നും ചെന്നിത്തല ചോദിച്ചു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം തുരങ്കം വെച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കതെരിയെയും ചെന്നിത്തല വിമര്‍ശനമുന്നയിച്ചു. സര്‍ക്കാരിന്റെ ഏതു പ്രവര്‍ത്തനത്തിലാണ് പ്രതപക്ഷം തുരങ്കം വെച്ചതെന്നും എല്ലാ ഘട്ടത്തിലും സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കുകയാണ് പ്രതിപക്ഷം ചെയ്തിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
ബംഗാളില്‍ സി.പി.ഐ.എം സ്വീകരിക്കുന്ന നടപടി കേരളത്തില്‍ കോണ്‍ഗ്രസ് എടുത്തിട്ടില്ലെന്നും സി.പി.ഐ.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തുന്ന പ്രസ്തവാനകളുടെ പകുതി പോലും കേരളത്തില്‍ കോണ്‍ഗ്രസ് പറയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക