ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത വിലക്ക് നേരിട്ട കാലത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നെന്ന് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഐ.പി.എല്ലിലെ വാതുവെപ്പുമായി ബന്ധപ്പെട്ടാണ് 2013 ആഗസ്തില്‍ ബി.സി.സി.ഐ ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്നും ആജീവനാന്തകാലത്തേക്ക് വിലക്കിയത്. പിന്നീട് സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ശിക്ഷ ഏഴ് വര്‍ഷമായി കുറക്കുകയായിരുന്നു.
2013ലാണ് ശ്രീശാന്തിന്റെ ജീവിതത്തെ അടിമുടി മാറ്റിമറിച്ച ഐ.പി.എല്‍ സ്പോട്ട് ഫിക്സിംഗ് വിവാദമുണ്ടാവുന്നത്. തുടര്‍ന്ന് പലപ്പോഴും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നാണ് ശ്രീ തുറന്നു പറഞ്ഞിരിക്കുന്നത്. ഡെക്കാന്‍ ഹെറാള്‍ഡിന് നല്കിയ അഭിമുഖത്തിലാണ് ജീവിതത്തിലെ വിഷമം പിടിച്ചകാലത്തെക്കുറിച്ച് ശ്രീശാന്ത് മനസു തുറന്നത്.
സുശാന്ത് സിംഗ് രജപുത്തിന്റെ മരണം തനിക്ക് ഇത്രയേറെ ബാധിക്കാന്‍ കാരണമായത് സമാനമായ അവസ്ഥയിലൂടെ താനും കടന്നുപോയതുകൊണ്ടാണെന്ന് ശ്രീശാന്ത് പറയുന്നു. ഒരുകാലത്ത് താനും ആത്മഹത്യയുടെ വക്കിലായിരുന്നുവെന്നും എന്നാല്‍ അവിടെ നിന്നും കുടുംബത്തിന്റെ പിന്തുണയോടെ തനിക്ക് തിരിച്ചു നടക്കാനായെന്നും ശ്രീ പറയുന്നു. അങ്ങനെയൊന്ന് സംഭവിച്ചാല്‍ എന്റെ പ്രിയപ്പെട്ടവരെ അത് എത്രമാത്രം വേദനിപ്പിക്കുമെന്ന തിരിച്ചറിവാണ് അതിന് സഹായിച്ചത്. ഈ അനുഭവങ്ങളെക്കുറിച്ചുള്ള ചെറിയൊരു പുസ്തകം അടുത്തമാസം പുറത്തുവരുമെന്നും ശ്രീശാന്ത് പറയുന്നു.
വിലക്കിന്റെ ഏഴു വര്‍ഷ കാലയളവ് ഈ ആഗസ്തില്‍ തീരും. ശ്രീശാന്ത് കായികക്ഷമത തെളിയിച്ചാല്‍ കേരളത്തിനുവേണ്ടി കളിക്കാനാകുമെന്ന് കെ.സി.എ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കുവേണ്ടി 27 ടെസ്റ്റുകളില്‍ നിന്നും 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്നും 75 വിക്കറ്റും ശ്രീ വീഴ്ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക