കണ്ണൂർ: പാലത്തായിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും അധ്യാപകനുമായ പത്മരാജൻ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി. കേസിൽ 60 ദിവസമായി ജയിലിൽ കിടക്കുകയാണ്. ബിജെപി അനുഭാവി ആയത് കൊണ്ട് തനിക്കെതിരെ ചിലർ കെട്ടിച്ചമച്ചതാണ് കേസെന്നും നിരപരാധിയാണെന്നും പത്മരാജൻ നൽകിയ ജാമ്യ ഹർജിയിൽ പറയുന്നു.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നും മൊഴിയുടെ ആധികാരികത മാത്രമാണ് ഇനി തെളിയാനുള്ളതെന്നും പ്രതി ഹർജിയിൽ പറയുന്നുണ്ട്. പത്മരാജൻ നൽകിയ ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. നാളെ ഹൈക്കോടതി ഹർജി പരിഗണിക്കും.
ജനവുവരി 15 മുതൽ ഫെബ്രുവരി രണ്ടുവരെയുള്ള കാലയളവിലാണ് ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായിരുന്ന കുനിയിൽ പത്മരാജൻ ഒന്പത് വയസുകാരിയെ പീഡിപ്പിച്ചത്. ക്രൂരമായ ലൈംഗിക പീഡനം നടന്നെന്ന് മെഡിക്കൽ റിപ്പോർട്ടിലുണ്ട്. കുട്ടി മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴിയും നൽകിയിരുന്നു.
കുട്ടിയുടെ ക്ലാസ് ടീച്ചറായ അധ്യാപകന്റെ ഫോൺ ഉപയോഗിച്ച് പ്രതി പെൺകുട്ടിയെ വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ചതിൽ നിന്നും 35 ലേറെ തവണ ഇയാൾ പെൺകുട്ടിയെ ഫോൺ ചെയ്തിട്ടുണ്ടെന്ന് വ്യക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക