തിരുപ്പൂർ : ഉദുമലപേട്ടയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പെൺകുട്ടിയുടെ പിതാവ് പഴനി സ്വദേശി ചിന്നസ്വാമിയെ കുറ്റവിമുക്തനാക്കി. അഞ്ചു പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. തേവർ സമുദായത്തിൽപ്പെട്ട കൗസല്യ എന്ന യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ച ദലിത് യുവാവായ ദിണ്ഡിഗൽ സ്വദേശി ശങ്കറിനെ 2016 മാർച്ച് 13നാണു ഉദുമലപേട്ട നഗരമധ്യത്തിൽവച്ചു ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
കൗസല്യയുടെ പിതാവ് ചിന്നസ്വാമി, മാതാവ് അന്നലക്ഷ്മി, അമ്മാവൻ പാണ്ടിദുരൈ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു കൊലപാതകമെന്നാണു കേസ്. കൗസല്യയുടെ അമ്മയും അമ്മാവനും ഉൾപ്പെടെ മൂന്നു പ്രതികളെ നേരത്തെ വെറുതെ വിട്ടിരുന്നു.
തേവർ സമുദായാംഗമായ കൗസല്യ, ദലിത് (അരുന്ധതിയാർ) സമുദായത്തിൽപ്പെട്ട ശങ്കറിനെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചു രഹസ്യമായി വിവാഹം ചെയ്തതാണു കൊലപാതകത്തിൽ കലാശിച്ചത്. കൗസല്യയുടെ മാതാപിതാക്കൾ വിവാഹം നടന്നത് അറിഞ്ഞ ഉടൻതന്നെ കൗസല്യയെ, വിദ്യാഭ്യാസം അവസാനിപ്പിച്ചു വീട്ടിൽ തിരികെയെത്തിച്ചു. എന്നാൽ ഒരു മാസത്തിനുശേഷം ശങ്കറിന്റെ വീട്ടിലേക്കു കൗസല്യ എത്തി. ഇതേത്തുടർന്നു ശങ്കറിനോടൊപ്പം താമസിക്കാൻ ശങ്കറിന്റെ വീട്ടുകാർ കൗസല്യയെ അനുവദിച്ചു. ഇതു കൗസല്യയുടെ വീട്ടുകാരെയും സമുദായാംഗങ്ങളെയും പ്രകോപിതരാക്കി. തുടർന്ന് ഉണ്ടായ ദുരഭിമാന പ്രശ്നമാണ് അതിദാരുണമായ കൊലപാതകത്തിലേക്ക് എത്തിച്ചത്.
കുമരലിംഗത്തിൽനിന്നു പതിനൊന്നു മണിയോടെ ഉദുമലപേട്ട നഗരത്തിലെത്തിയ ശങ്കറും കൗസല്യയും ബേക്കറിയിൽ കയറി ലഘുഭക്ഷണം കഴിച്ചു. വീട്ടുസാധനങ്ങൾ വാങ്ങി വീട്ടിലേക്കു മടങ്ങുന്നതിനായി ബസ് സ്റ്റാൻഡിനു മുൻവശത്തുള്ള പഴനി – പൊള്ളാച്ചി പാത കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണു വെട്ടേറ്റത്.
ഇവരെ പിൻതുടർന്ന് എത്തിയ രണ്ടംഗ സംഘത്തിനു പിന്നാലെ ബൈക്കിലെത്തിയ മൂന്നാമൻ ബൈക്കിൽനിന്നു വടിവാൾ എടുത്തു നൽകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞിരുന്നു. മൂവരും ചേർന്നു ശങ്കറിനെ പിന്നിൽനിന്നു വെട്ടി. കൗസല്യയെയും വെട്ടി. ശങ്കർ റോഡരികിൽ വീണു പിടഞ്ഞു മരിച്ചു. കൗസല്യ നടുറോഡിലെ കാറിന്റെ സൈഡിലേക്ക് ഓടി രക്ഷപ്പെട്ടു. ഈ സമയവും സംഘം ആക്രമണം തുടർന്നു. അക്രമികൾ മടങ്ങിയശേഷമാണു കണ്ടുനിന്നവർ ദമ്പതികളെ രക്ഷിക്കാൻ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക