ബാഴ്സലോണ: സ്പെയിൻ ലോകചാമ്പ്യൻമാരായതിന്റെ പത്താം വാർഷികദിനത്തിൽ ഫൈനലിലെ വിജയഗോൾ നേടിയ സൂപ്പർ താരം ആന്ദ്രെ ഇനിയേസ്റ്റയെ ആദരിക്കാൻ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ തയ്യാറാക്കിയ പ്രതിമ വിവാദത്തിൽ. ഇനിയേസ്റ്റ ഫൈനലിൽ ഗോൾ നേടുന്ന അതേ രൂപത്തിൽ തയ്യാറാക്കിയ ഈ പ്രതിമ പൂർണ നഗ്നമായിരുന്നു. ഇതോടെയാണ് താരത്തിന്റെ ആരാധകർ ഫെഡറേഷനെതിരേ രംഗത്തെത്തിയത്.
ഇതോടെ പ്രതിമയെ വസ്ത്രം ഉടുപ്പിച്ച് ഫെഡറേഷൻ തടിയൂരി. ഇതിന് പിന്നാലെ നന്ദി അറിയിച്ച് ഇനിയേസ്റ്റ തന്നെ രംഗത്തെത്തി. വസ്ത്രം ധരിപ്പിച്ചതിന് നന്ദി എന്ന കുറിപ്പോടെയാണ് ഇനിയേസ്റ്റ പ്രതിമയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ലോകകപ്പ് നേട്ടത്തിന്റെ പത്താം വാർഷികത്തിൽ ജന്മനാടായ അൽബസെറ്റെ ടൗൺഹാളിലാണ് ഇനിയേസ്റ്റയുടെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്. ലോകകപ്പ് നേട്ടത്തിന്റെ പത്താം വാർഷിക ദിനമായ ജൂലൈ 10ന് ആഘോഷങ്ങളോടെ പ്രതിമ അനാച്ഛാദനം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ കോവിഡ് -19ന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ആഘോഷങ്ങൾ അടുത്തവർഷത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ഇക്കാര്യം അറിയിക്കാൻ അൽബസെറ്റെ ടൗൺഹാൾ ചെയ്ത ട്വീറ്റിൽ ഇനിയേസ്റ്റയുടെ ഈ നഗ്നപ്രതിമ ഇടം പിടിക്കുകയായിരുന്നു. പ്രതിമയുടെ നിർമാണ സമയത്ത് പകർത്തിയ ചിത്രമായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക