കണ്ണൂരിൽ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് 54 കാരന് നൂതന ചികിത്സാ സമ്പ്രദായമായ പ്ലാസ്മ തെറാപ്പി നൽകി. ഈ മാസം 20ാം തീയതി ചികിത്സയ്ക്കെത്തിയ കൂടാളി സ്വദേശിയുടെ നില ഗുരുതരമായ സാഹചര്യത്തിലാണ് നടപടി.
കടുത്ത ന്യുമോണിയ ബാധിച്ച് ചികിത്സക്കെത്തിയ ഇയാൾക്ക് പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കേരള സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെയും എത്തിക്കൽ കമ്മറ്റിയുടെയും അനുമതിയോടുകൂടിയാണ് ചികിത്സാരീതി അവലംബിച്ചത്.
കോവിഡ് 19 രോഗമുക്തി നേടിയ ഒരു രോഗിയുടെ രക്തത്തിൽ ഉള്ള പ്ലാസ്മ വേർതിരിച്ചു മറ്റൊരു രോഗിക്ക് നൽകുന്ന ചികിത്സ രീതിയാണ് പ്ലാസ്മ തെറാപ്പി. രോഗം ഭേദമായ ഒരാളുടെ രക്തത്തിൽ രോഗാണുവിന് എതിരായ ആന്റിബോഡി ഉണ്ടാവും. ഈ ആന്റിബോഡികൾ രോഗിയിലെ വൈറസ്സിനെതിരായി പ്രവർത്തിക്കും.
ചികിത്സക്ക് പാർശ്വ ഫലങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഓരോ രോഗിയുടെയും പ്രത്യേക ശരീരാവസ്ഥകൾ കൂടി കണക്കിലെടുത്തു മാത്രമേ ഡോകടർമാർ ഇത് നൽകാറുള്ളൂ.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് കോവിഡ് രോഗമുക്തി നേടിയ രോഗിയുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ചു. അതിനുശേഷം കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ എത്തിച്ചാണ് പ്ലാസ്മ തെറാപ്പി ചെയ്തത്. രോഗിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.പ്രിൻസിപ്പൽ ഡോ കെ. എം കുര്യാക്കോസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് , കൊറോണ മെഡിക്കൽ ബോർഡിലെ നോഡൽ ഓഫീസർ കൂടിയായ പ്രൊഫസർ ഡോ. പ്രമോദ്, ഡെപ്യൂട്ടി നോഡൽ ഓഫീസർ ഡോ. സരോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെ കോവിഡ് മെഡിക്കൽ ബോർഡിലെ വിദഗ്ദ്ധ ഡോക്ടർമാർ എല്ലാവരും ചേർന്നാണ് സങ്കീർണ്ണവും നൂതനവുമായ ചികിത്സരീതിയായ നടപ്പിലാക്കാൻ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക