മക്കൾ നെഞ്ചിൽ ചിത്രം വരച്ചതിന്റെ പേരിൽ ഇപ്പോൾ കേസും കോലാഹലവുമായി വരുന്നത് വർഗീയ കോമരങ്ങളെന്ന് രഹ്ന ഫാത്തിമ. ‘എന്റെ ശരീരവും എന്റെ പേരുമാണ് ഒരു വിഭാഗത്തിന്റെ പ്രശ്നം. മക്കൾ വരച്ചപ്പോൾ മാത്രമല്ല, ജെസ്ല മാടശേരി തന്റെ ശരീരത്ത് ബോഡി ആർട് ചെയ്തപ്പോഴും ഇതേ മുറവിളി ഉയർന്നിരുന്നു.
ശരീരം എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണമാണെന്നു ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. സംശയമുള്ളവർക്ക് അന്നത്തെ വിഡിയോ എടുത്തു നോക്കിയാൽ അതിന്റെ കമന്റുകൾ കാണാം. ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാൽ അതിൽ അശ്ലീലം കാണുന്നവർ അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണ്.’ – രഹ്ന നിലപാട് വ്യക്തമാക്കുന്നു
നഗ്നശരീരത്തിൽ മകനെക്കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തിൽ ആദ്യം പരാതി ലഭിച്ചത് തിരുവല്ല പൊലീസ് സ്റ്റേഷനിലാണ്. തൊട്ടു പിന്നാലെ സൈബർ ഡോം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് എറണാകുളം സൗത്ത് പൊലീസ് കേസെടുക്കുകയും രഹ്നയുടെ വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്തു. കുട്ടികളുടെ പെയിന്റിങ് സാമഗ്രികളും ലാപ്ടോപ്പും ഫോണുമെല്ലാം പിടിച്ചെടുത്തു. സ്ഥലത്തില്ലാതിരുന്നതിനാൽ രഹ്നയെ ചോദ്യം ചെയ്തിട്ടില്ല. അടുത്ത ദിവസം തിരിച്ചെത്തുമ്പോൾ സ്റ്റേഷനിൽ ഹാജരാകാമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക