സ്വന്തം കുട്ടികളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. സ്വന്തം കുട്ടികളെ കൊണ്ട് തന്റെ നഗ്നശരീരത്തില് ചിത്രം വരപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് രഹ്ന ഫാത്തിമ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് സ്വകാര്യവ്യക്തിയുടെ പരാതിയില്‍ തിരുവല്ല പൊലീസും സൈബര്‍ ഡോമിന്റെ നിര്‍ദേശപ്രകാരം കൊച്ചി സൗത്ത് പൊലീസും രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസെടുത്തു. ഐടി ആക്ട് പ്രകാരവും, പോക്സോ വകുപ്പ് പ്രകാരവുമാണ് രഹ്നയ്ക്കെതിരെ പൊലീസ് കേസെടുത്തത്.
എന്നാല്‍, തനിക്കെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്നും, തന്റെ പ്രവര്‍ത്തി വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രഹ്ന പറയുന്നു. ലിംഗവിവേചനത്തിന് എതിരായ പോരാട്ടം കൂടിയാണ് തന്റെ പ്രവര്‍ത്തിയെന്നും ഇവര്‍ വിശദീകരിക്കുന്നു.
കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത് അത്യാവശ്യമാണെന്നും ആ ഒരു ഉദ്ദേശത്തോടു കൂടിയാണ് തന്റെ ശരീരം മകന് ചിത്രം വരയ്ക്കാന്‍ വിട്ടു നല്‍കിയതെന്നും രഹ്ന പറയുന്നു. ജനവികാരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് തനിക്കെതിരെ പൊലീസ് കേസെടുത്തതെന്നും രഹ്നയുടെ ജാമ്യാപേക്ഷയില്‍ പറയുന്നു. കേസ് തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക