‘‘ഇതൊരു ഇരട്ട കൊലപാതകമാണ്. അതിക്രൂരമായാണ് എന്റെ അച്ഛനും സഹോദരനും പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. ഒരു സ്ത്രീയെന്ന നിലയിൽ ഈ ക്രൂരകൃത്യം വിവരിക്കാൻ പോലും ഞാൻ അശക്തയാണ്, ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തി നടപടിയെടുക്കാതെ പ്രതിഷേധത്തിൽ നിന്ന് ഒരിഞ്ച് പിൻമാറില്ല’’ – കണ്ണീരോടെ പെർസിസ് പറയുന്നു, ലോക്ഡൗൺ ലംഘനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത വ്യാപാരിയും മകനും ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മരിച്ചതിനെ തുടർന്ന് തൂത്തുക്കുടി ജില്ലയിലെ സാത്തൻകുളത്ത് പ്രതിഷേധം പടരുകയാണ്. മരിച്ച ജയരാജിന്റെ മകളാണു പെര്സിസ്.
വ്യാപാരിയായ ജയരാജ് ( 59), മകൻ ബെന്നിക്സ് (31) എന്നിവരാണു കോവിൽപെട്ടി സബ് ജയിലിൽ മരിച്ചത്. കഴിഞ്ഞ19 നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതിനുശേഷം പിറ്റേന്നു കോടതിയിൽ ഹാജരാക്കി. ജയിലിലെത്തിക്കുമ്പോൾ ബെന്നിക്സിന്റെ മാറിലും കാലിലും ജയരാജിന്റെ കാലിലും പരുക്കുണ്ടായിരുന്നതായി ജീവനക്കാർ പറയുന്നു. ബുധനാഴ്ച പോസ്റ്റ്മോർട്ടം കഴിഞ്ഞെങ്കിലും മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആദ്യം വിസമ്മതിച്ചു. ഉചിതമായ നടപടി ഉണ്ടാകുമെന്നു ജനപ്രതിധികൾ അടക്കം ഉറപ്പു നൽകിയതിനെ തുടർന്ന് മൃതദേഹം ഏറ്റുവാങ്ങാൻ തയാറായി.
ജയരാജിനെയും മകനെയും നിലത്തിട്ട് ഉരുട്ടിയെന്നും ഇതാണ് ആന്തരിക പരുക്കുകളുടെ കാരണമെന്നു എഫ്ഐആറിൽ വ്യക്തമായ പരമാർശമുണ്ട്. ജയരാജും ബെന്നിക്സും പൊലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും എഫ്ഐആറിൽ പറയുന്നു. ലോക്ഡൗൺ ലംഘനം ആരോപിച്ച് മൊബൈൽ കട നടത്തിയിരുന്ന ജയരാജിനെ കസ്റ്റഡിയിൽ എടുത്തതറിഞ്ഞ് വിവരം അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ ബെന്നിക്സിനെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെ ലോക്കപ്പിൽ ഇവർക്ക് കൂരമർദനമേറ്റതായി കുടുംബാംഗങ്ങൾ ആരോപിക്കുന്നു. ഇരുവരുടെയും രഹസ്യഭാഗത്തും മറ്റുമുള്ള പരുക്കുകൾ പൊലീസിന്റെ ക്രൂര പീഡനമാണ് കാണിക്കുന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.</p>
അതിദയനീയമായിരുന്നു അവസ്ഥ, ബെന്നിക്സിന്റെ ലുങ്കി ചോരയിൽ മുങ്ങിയിരുന്നു. നിരവധി തവണയാണ് ആശുപത്രിയിൽ വച്ച് വസ്ത്രം മാറേണ്ടി വന്നത്. രക്തസ്രാവം നിയന്ത്രിക്കാൻ കഴിയുന്നതായിരുന്നില്ല– അഭിഭാഷകനായ രവിചന്ദ്രൻ പറയുന്നു. ബെന്നിക്സിന്റെയും ജയരാജിന്റെയും സ്വകാര്യ ഭാഗങ്ങളിലടക്കം കമ്പിയും മറ്റും കയറ്റി ഉപദ്രവിച്ചതായും ബന്ധുക്കൾ ആരോപിക്കുന്നു. പൊലീസ് സ്റ്റേഷനിൽ രാത്രി മുഴുവൻ ഇവരെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രതിഷേധത്തെത്തുടർന്ന്് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കടകൾ അടയ്ക്കും.
ഒരു രാത്രി മുഴുവൻ ഇവരെ പൊലീസുകാർ പീഡിപ്പിച്ചു. പിറ്റേന്നു മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാനിരിക്കെയാണ് ഈ അതിക്രമം. സബ്–ജയിലിൽ വച്ചാണ് ബെന്നിക്സ് ആദ്യം നെഞ്ചുവേദനയുണ്ടെന്ന് പരാതിപ്പെട്ടത്. ഇയാൾ പിന്നീട് ആശുപത്രിയിൽ വച്ചു മരിക്കുകയായിരുന്നു. ജയരാജിനെ കടുത്ത പനിയെത്തുടർന്നാണ് ആശുപത്രിയിലേക്ക്ു മാറ്റിയത്. തുടർന്നു മരിക്കുകയായിരുന്നു.
അന്വേഷണം നടത്തുന്നതായി തൂത്തുക്കുടി പൊലീസ് മേധാവി അരുൺ ബാലഗോപാലൻ ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. അതിനിടെ, മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചും സംഭവത്തിൽ ഇടപെട്ടു. മൂന്ന് സർക്കാർ ഡോക്ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം ചെയ്യണമെന്നും വിഡിയോയിൽ പകർത്തണമെന്നും ആവശ്യപ്പെട്ടു. ഇരുവരുടെയും കുടുംബത്തിന് 20 ലക്ഷം രൂപ വീതം സഹായധനം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പ്രഖ്യാപിച്ചു. കുടുംബാംഗത്തിന് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തു.
കാണാതെ ജഡ്ജി വിധിപറഞ്ഞു
ജയരാജനെയും മകൻ ബെന്നിക്സിനയും നേരിട്ടു കാണാതെയാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തതെന്ന് മനുഷ്യാവകാശ സംഘടനയായ പീപ്പിൾസ് വാച്ച് വെളിപ്പെടുത്തി. ഇരുവരെയും വാനിലിരുത്തിയിരിക്കുകയായിരുന്നു. ജഡ്ജിയുടെ മുന്നിലേക്കു കൊണ്ടുപോയില്ല. ഇതു നിയമവിരുദ്ധമാണ്. ജഡ്ജി അവരെ കാണണമെന്ന് പറഞ്ഞിരുന്നെങ്കിൽ ഈ ദാരുണ സംഭവം ഉണ്ടാകില്ലായിരുന്നുവെന്നും ഇവർ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക