സോപോർ: ജമ്മു കശ്മീരിലെ സോപോറിൽ പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽനിന്ന് മൂന്നു വയസ്സുകാരനെ സിആർപിഎഫ് രക്ഷപ്പെടുത്തി. ഭീകരർക്കെതിരെ വെടിയുതിർക്കുമ്പോഴാണ് കൊല്ലപ്പെട്ട പ്രദേശവാസിയായ മുത്തച്ഛനൊപ്പം മൂന്നു വയസ്സുകാരൻ കരഞ്ഞുകൊണ്ടിരിക്കുന്നത് സിആർപിഎഫിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
രക്തത്തിൽ കുളിച്ചുകിടക്കുന്ന മുത്തച്ഛന്റെ മൃതദേഹത്തിന് അരികിൽനിന്ന് വെടിയുണ്ടകൾ ഭേദിച്ച് സേന കുരുന്നിനെ രക്ഷപെടുത്തി. ആക്രമണങ്ങൾക്ക് സാക്ഷിയായ കുട്ടി വല്ലാതെ ഭയന്ന നിലയിലായിരുന്നു. ഇവിടെ നിന്ന് കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.
മുത്തച്ഛനൊപ്പം കാറിൽ ശ്രീനഗറിൽനിന്ന് ഹന്ദ്വാരയിലേക്ക് പോകുന്നതിനിടെയാണ് ഭീകരാക്രമണമുണ്ടായത്. ഇവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവർക്ക് വെടിയേൽക്കുകയായിരുന്നുവെന്നാണു നിഗമനം.
കുഞ്ഞിനെ രക്ഷിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പൊലീസ് ഉദ്യോഗസ്ഥൻ കുഞ്ഞിനെ എടുത്തുകൊണ്ടു നിൽക്കുന്നതിന്റെ ചിത്രം കശ്മീർ പൊലീസ് ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയിൽ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ ആറു വയസ്സുകാരൻ കൊല്ലപ്പെട്ടിരുന്നു. നിർത്തിയിട്ടിരുന്ന കാറിൽ കിടന്നുറങ്ങുമ്പോഴാണ് കുഞ്ഞിന് വെടിയേറ്റത്. ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക