ആലപ്പുഴ: ഐസിയുവിൽ, ജീവനുവേണ്ടിയുള്ള ദേവുവിന്റെ പോരാട്ടം തുടരുമ്പോൾ പുറത്ത് അച്ഛനു ചിതയൊരുങ്ങും. ദേവുവിന്റെ അച്ഛൻ നൂറനാട് എരുമക്കുഴി മീനത്തേതിൽ കിഴക്കേക്കരയിൽ ബി.ചന്ദ്രബാബുവിനെ (38) തിരുവനന്തപുരം എസ്എടി ആശുപത്രി വളപ്പിൽ ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നൂറനാട് പുത്തൻവിള ക്ഷേത്രത്തിലെ ഉത്സവത്തിനു ദേവു ചെണ്ടമേളത്തിനൊപ്പം നൃത്തം ചെയ്തത് സമൂഹമാധ്യമങ്ങളിൽ പ്രശസ്തി നേടിയിരുന്നു. ടിവി ചാനൽ പരിപാടിയും ശ്രദ്ധനേടി. തലച്ചോറിൽ നീർക്കെട്ട് ബാധിച്ച് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ് ദേവു. മകളുടെ അസുഖത്തെത്തുടർന്ന് കടുത്ത മനഃപ്രയാസത്തിലായിരുന്നു ചന്ദ്രബാബുവെന്നും അതെത്തുടർന്ന് ജീവനൊടുക്കിയതാവാം എന്നുമാണ് പൊലീസ് നിഗമനം.
മൃതദേഹം മോർച്ചറിയിലാണ്. കോവിഡ് പരിശോധനയ്ക്ക് ശേഷമാകും തുടർനടപടികൾ. രജിതയാണു ഭാര്യ. ഇവർക്കുണ്ടായ ഇളയ കുട്ടി 6 മാസം മുൻപ് എസ്എടി ആശുപത്രിയിൽ പ്രസവം നടന്ന് മണിക്കൂറുകൾക്കകം മരിച്ചുപോയിരുന്നു. ഗർഭാവസ്ഥയിൽ തന്നെ കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു.
അബോധാവസ്ഥയിലായ ദേവുചന്ദനയുടെ നില അതീവ ഗുരുതരമാണെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ.എ.സന്തോഷ് കുമാർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക