കേന്ദ്രസര്‍ക്കാര്‍ നല്കിയ പ്രത്യേക സുരക്ഷ ഒഴിവാക്കി ആറ് മാസം പിന്നിട്ടപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയാങ്കാ ഗാന്ധിയുടെ ഡല്‍ഹിയിലെ സര്‍ക്കാര്‍ വീടും കേന്ദ്രം റദ്ദാക്കി. ഓഗസ്റ്റ് ഒന്നിനകം ബംഗ്ലാവ് ഒഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍ നല്കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. 3.46 ലക്ഷം രൂപ പ്രിയങ്ക കുടിശിക വരുത്തിയെന്നും നോട്ടീസില്‍ പറയുന്നുണ്ട്. സര്‍ക്കാരിന് നല്‍കാനുള്ള തുകയെല്ലാം ഓണ്‍ലൈന്‍ വഴി അടച്ചിട്ടുണ്ടെന്ന് പ്രിയങ്കയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
ഗാന്ധി കുടുംബത്തിനുളള എസ്പിജി (സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷ പിന്‍വലിച്ചതിന് ശേഷം ഇത്തരമൊരു തീരുമാനം വന്നേക്കുമെന്ന അഭ്യൂഹം നേരത്തെയുണ്ടായിരുന്നു. ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയത്തില്‍ പ്രിയങ്ക സജീവമാവുകയും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.
1997ലാണ് ലോധി എസ്റ്റേറ്റിലെ 35ാം ബംഗ്ലാവ് പ്രിയങ്ക ഗാന്ധിക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. പ്രത്യേക സുരക്ഷ എടുത്തുമാറ്റിയതോടെ അത് ഒഴിയേണ്ടിവരുമെന്ന് ഭവനനഗരകാര്യ മന്ത്രാലയം നല്കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു കുറവും വരുത്തുന്നില്ലെങ്കില്‍ അവര്‍ക്ക് പ്രത്യേകം ബംഗ്ലാവിന് അര്‍ഹതയില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഓഗസ്റ്റ് ഒന്നിന് ശേഷവും വീട് ഒഴിഞ്ഞില്ലെങ്കില്‍ പിഴയടക്കേണ്ടിവരുമെന്നും നോട്ടീസില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക