തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ആശങ്ക ഏറുന്നെന്ന് റിപ്പോര്‍ട്ട്. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒന്‍പത് പേരില്‍ നാലുപേര്‍ രോഗബാധിതരായത് സമ്പര്‍ക്കത്തിലൂടെയാണ്. എന്നാല്‍ നാലുപേരുടെയും ഉറവിടം വ്യക്തമല്ല.
രോഗബാധിതരായ ആലുവിള സ്വദേശിക്കും തുമ്പ സ്വദേശിക്കും യാത്രാപശ്ചാത്തലമില്ല. സാഫല്യം കോംപ്ലക്സില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിയും വഞ്ചിയൂരിലെ ലോട്ടറി വില്‍പ്പനക്കാരനും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇവരുടെയും ഉറവിടം വ്യക്തമല്ല.
ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ജില്ലയില്‍ കൂടുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണെന്ന് മേയര്‍ അറിയിച്ചു. നഗരത്തില്‍ സ്ഥിതി അപകടകരമാണ്. എന്നാല്‍ നഗരം ഒന്നാകെ അടച്ചിടില്ലെന്നും മേയര്‍ പറഞ്ഞു.
അസം സ്വദേശി ജോലി ചെയ്തിരുന്ന സാഫല്യം കോംപ്ലക്സ് അടച്ചു. ഒരാഴ്ചത്തേക്കാണ് കോംപ്ലക്സ് അടച്ചത്. സൂപ്പര്‍ മാര്‍ക്കറ്റുകളും അടച്ചു. പാളയം മാര്‍ക്കറ്റിന്റെ മുന്‍വശത്തെ കവാടം മാത്രമേ തുറക്കൂ. ബസ് സ്റ്റോപ്പുകളിലെ തിരക്ക് നിയന്ത്രിക്കും. ഓഫീസുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും മേയര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ടയില്‍ 27 പേര്‍ക്കും, മലപ്പുത്ത് 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 9 പേര്‍ക്കും ഇടുക്കി ജില്ലയില്‍ 8 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 5 പേര്‍ക്കും, വയനാട്ടില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക