തിരുവനന്തപുരം : ലാബിൽനിന്നു കോവിഡ് പരിശോധനാ ഫലങ്ങൾ വൈകുന്നതു പ്രതിരോധ പ്രവർത്തനങ്ങൾക്കു പ്രതിസന്ധി സൃഷ്ടിക്കുന്നു. ഫലം ലഭിക്കുന്നതിനു ശരാശരി 3 ദിവസം കാത്തിരിക്കണം. സംസ്ഥാനത്തെ 21 ലാബുകളിലായി ദിവസം പരമാവധി 3500 പിസിആർ പരിശോധനകൾക്കേ സൗകര്യമുള്ളൂ. ഇന്നലെ സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് 7219 സാംപിളുകൾ പരിശോധനയ്ക്കു വിട്ടതിൽ 5092 ഫലങ്ങളാണു ലഭിച്ചത്. ഇപ്പോൾ 1.27 ലക്ഷം പിസിആർ കിറ്റ് ശേഖരമുണ്ട്. കൂടുതൽ ലാബുകൾ കണ്ടെത്താനുള്ള നീക്കങ്ങളും ഫലം കാണുന്നില്ല.
സമ്പർക്ക പട്ടികയിലുള്ളവരുടെ സ്രവം എടുത്തശേഷം അവരെ ക്വാറന്റീനിൽ പാർപ്പിക്കുന്നുണ്ട്. ഈ സമയത്തു ക്വാറന്റീനിൽ കഴിയുന്നയാളുമായി ദ്വിതീയ സമ്പർക്കത്തിൽപ്പെട്ടവർ പുറത്തുപോകുന്നുണ്ട്. ഫലം വരുമ്പോഴേക്കും അവർ പലരുമായി ഇടപഴകുന്ന സാഹചര്യമാണുള്ളത്. ഉറവിടം അറിയാത്ത കേസുകളിലും പരിശോധന വൈകുന്നതു രോഗവ്യാപനത്തിനു വഴിവയ്ക്കും.
മിക്ക ജില്ലയിലും ശരാശരി 500 പരിശോധനാഫലം വൈകുന്നുണ്ടെന്നാണു കണക്ക്. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ ഫലം വന്ന 16 പേരിൽ 4 പേരുടെ സാംപിൾ കഴിഞ്ഞ ഒന്നിനു പരിശോധനയ്ക്ക് അയച്ചതാണ്. രോഗവ്യാപനം ശക്തമായ പൊന്നാനി താലൂക്കിൽ കഴിഞ്ഞദിവസം 510 സാംപിളുകൾ ശേഖരിച്ചതിൽ 163 സാംപിളുകളുടെ ഫലമാണു സമയത്തു ലഭിച്ചത്.
ആന്റിബോഡി പരിശോധന: 14% പേർക്ക് രോഗം
ആന്റിബോഡി, ആന്റിജൻ പരിശോധനകൾ നടത്തിയാലും അതിനു 10% മാത്രമേ കൃത്യതയുള്ളൂ. ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ പിസിആർ പരിശോധനയ്ക്കു വിധേയമാക്കി രോഗം ഉണ്ടോയെന്ന് അന്തിമമായി സ്ഥിരീകരിക്കണം. ഈ ഫലം വൈകുന്നതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. സമൂഹ വ്യാപനം ഉണ്ടോയെന്ന് അറിയാൻ 10,000 ആന്റിബോഡി പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. ഇതിൽ 14% പേർക്കും രോഗം ഉണ്ടെന്നു കണ്ടെത്തിയെങ്കിലും ഇവരെ പൂർണമായി പിസിആർ പരിശോധനയ്ക്കു വിധേയമാക്കാൻ സാധിച്ചിട്ടില്ല.
53 പേരിൽ ഒരാൾക്ക് രോഗം
സംസ്ഥാനത്ത് 53 സാംപിളുകൾ പരിശോധിക്കുമ്പോൾ ഒരു കോവിഡ് രോഗിയെ കണ്ടെത്തുന്നുവെന്ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെയുടെ റിപ്പോർട്ട്. കഴിഞ്ഞ രണ്ടാഴ്ചത്തെ കണക്കനുസരിച്ചു രോഗികളിൽ 60% പേരും മലപ്പുറം, പാലക്കാട്, തൃശൂർ, കണ്ണൂർ ജില്ലകളിലുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക