കൊച്ചി : എറണാകുളം ജില്ലയിൽ വേണ്ടി വന്നാൽ ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കുമെന്ന് മന്ത്രി വി. എസ്. സുനിൽ കുമാർ. മുന്നറിയിപ്പുകൾ ഇല്ലാതെയായിരിക്കും ലോക്ഡൗൺ പ്രഖ്യാപനം. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് നിലവിലുള്ള തീരുമാനം. രോഗവ്യാപനം വേഗത്തിലായ സാഹചര്യത്തിലാണ് ഇത്തരത്തിൽ നടപടി ആലോചിക്കുന്നത്. ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്നും മന്ത്രി വ്യക്തമാക്കി.
സ്വപ്ന ഒളിവിൽ കഴിയുന്നത് സന്ദീപിനൊപ്പം?; ഭാര്യ സൗമ്യയെ ചോദ്യം ചെയ്യുന്നു
കൊച്ചിയിൽ ആശുപത്രികളിൽ ഉൾപ്പടെ കോവിഡ് 19 റിപ്പോർട് ചെയ്തതോടെ കോവിഡ് രോഗ വ്യാപനം കൂടുതലുള്ള നിശ്ചിത പ്രദേശത്തെ ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് സോണുകളാക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു. സമൂഹ വ്യാപന സാധ്യതകൾ പൂർണമായും തടയുകയും എന്നാൽ ജനജീവിതം ദുസ്സഹമാകാതിരിക്കുകയും ലക്ഷ്യമിട്ടാണ് ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് സോണുകൾ വേർതിരിക്കുന്നത്. ക്ലസ്റ്റർ സോണുകളിലുള്ള മുഴുവൻ പേരെയും രോഗ പരിശോധനയ്ക്ക് വിധേയരാക്കും. ക്ലസ്റ്ററുകളിൽ ട്രിപ്പിൽ ലോക്ഡൗൺ പോലെ കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനമെന്നും അധികൃതർ വിശദീകരിച്ചിക്കുന്നു.
കഴിഞ്ഞ ദിവസം എറണാകുളം ജനറൽ ആശുപത്രിയിലെത്തിയ ചെല്ലാനം സ്വദേശിക്ക് കോവിഡ് പോസിറ്റീവായതോടെ ആശുപത്രിയിലെ ഹൃദ്രോഗ, ജനറൽ മെഡിസിൻ വിഭാഗങ്ങൾ അടച്ചിടേണ്ടി വന്നിരിക്കുകയാണ്. ജില്ലയിൽ കളമശേരി മെഡിക്കൽ കോളജ് കോവിഡ് കേന്ദ്രമായതോടെ മറ്റ് രോഗങ്ങൾക്ക് സാധാരണക്കാർ ചികിത്സ തേടി എത്തിയിരുന്നത് ഇവിടെയാണ്. ജനറൽ ആശുപത്രിയിലെ പ്രധാന വിഭാഗങ്ങൾ അടച്ചിടേണ്ടി വന്നതോടെ ഇവിടെയുള്ള രോഗികളുടെ ചികിത്സ കൂടുതൽ ദുസ്സഹമാകുന്ന സാഹചര്യമാണ്. കഴിഞ്ഞ ദിവസം ജില്ലയിലെ മൂന്ന് സ്വകാര്യ ആശുപത്രികളിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടങ്ങളിലും ഡോക്ടർമാരും നഴ്സുമാരും ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ പോയിട്ടുണ്ട്. ഇത് സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്.
ഇന്നലെ ജില്ലയിൽ പുതിയതായി അഞ്ച് വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്. ഇതോടെ ആകെ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം 21 ആയി.
കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലും ഇളവുകൾ ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രതയോടെ പെരുമാറണമെന്നാണ് കലക്ടറുടെ നിർദേശം. ആളുകൾ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ബ്രേക്ക് ദ് ചെയിൻ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണം. ആരോഗ്യ വകുപ്പിന്റെ മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും വാർഡ് തലത്തിൽ സോഷ്യൽ ഡിസ്റ്റൻസിങ് എൻഫോഴ്സ്മെന്റ് ടീം രൂപീകരിക്കണമെന്നും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്ത് തല ഉദ്യോഗസ്ഥരും രണ്ട് വൊളന്റിയർമാരും ടീമിൽ ഉണ്ടാവണം. ടീമിന്റെ രൂപീകരണത്തിനും പ്രവർത്തനങ്ങൾക്കും തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർ നേതൃത്വം നൽകണമെന്നും നിർദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക