ഇന്ത്യ-ചൈന അതിർത്തിയിൽ ബഫർ സോൺ ഒരുക്കുന്നു. മൂന്ന് മേഖലകളിൽ നിന്ന് ചൈന പിൻ മാറിയ സാഹചര്യത്തിലാണ് നടപടി. ഇതിനിടെ ചൈനയിൽ നിന്ന് സംഭാവന സ്വീകരിച്ചു എന്ന ആരോപണത്തിന് പിന്നാലെ കോൺഗ്രസിന് കീഴിലെ 3 ട്രസ്റ്റുകൾക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
സത്യത്തിനായി പോരാടുന്നവരെ ഭയപ്പെടുത്താനാവില്ലെന്ന് മോദി മനസ്സിലാക്കുന്നില്ലെന്ന് രാഹുൽഗാന്ധി മറുപടി നൽകി. സമാധാന നടപടികളുടെ ആദ്യഘട്ടമെന്ന നിലയിലാണ് ഗോഗ്ര, ഹോട്ട് സ്പ്രിംഗ്സ്, പങ്കോങ് ഫിൻഗേഴ്സ് എന്നീ മേഖലകളിൽ നിന്ന് ചൈന പിന്മാറിയത്.
പെട്രോളിങ് പോയിന്റ് 15 ൽ ചൈന 2 കിലോമീറ്റർ പിൻമാറിയതായി സൈന്യം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് ബഫർസോൺ നിർണയിക്കുന്നത്. ശേഷം ശാശ്വത പരിഹാരത്തിനായുള്ള ചർച്ചകൾ തുടരും. അതേസമയം ദേശസുരക്ഷ പവിത്രവും പ്രദേശങ്ങളുടെ സമഗ്രത വിലപേശാനാകാത്തതുമാണെന്നും അവ കാത്തുസൂക്ഷിക്കേണ്ടത് സർക്കാരിൻറെ ഉത്തരവാദിത്തമാണെന്നും കോൺഗ്രസ് പ്രതികരിച്ചു.
ബഫർസോൺ നിർണയിക്കുന്നതിലെ നിലപാട്, സംഘർഷ മേഖലയിൽ ഇന്ത്യൻ സേനക്ക് പെട്രോളിങ്ങിന് കഴിയില്ലെന്ന് പുതിയ പ്രോട്ടോകോളിൽ ഉണ്ടോ, എല്‍.എ.സി വിന്യാസം സംബണ്ഡിച്ച് ചൈനയുമായി തർക്കം ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല ആവശ്യപ്പെട്ടു.
ഇതിനിടെ കോൺഗ്രസിന്റെ രാജീവ് ഗാന്ധി ഫൗണ്ടേഷൻ,രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ്,ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് എന്നിവയുടെ സാമ്പത്തിക നീക്കങ്ങൾ പരിശോധിക്കാൻ സർക്കാർ ഉത്തരവിട്ടു. ഇതിനായി ആഭ്യന്തര മന്ത്രാലയം ഇ.ഡി സ്പെഷൽ ഡയറക്ടർ തലവനായ സമിതി രൂപീകരിച്ചു.
പി.എം.എല്‍.എ, ആദായ നികുതി നിയമം, എഫ്.സി.ആര്.എ എന്നിവ പാലിച്ചാണോ പ്രവർത്തനം എന്ന് പരിശോധിക്കും. നേരത്തെ രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനയിൽ നിന്ന് സംഭാവന സ്വീകരിച്ചു എന്ന ആരോപണം ബി.ജെ.പി ശക്തമായി ഉന്നയിച്ചിരുന്നു. ലോകം തന്നെപ്പോലെയാണ് എന്നാണ് മോദി കരുതുന്നതെന്ന് എന്നും സത്യത്തിനായി പോരാടുന്നവരെ ഭയപ്പെടുത്താനാവില്ല എന്ന് മോദി മനസിലാക്കുന്നില്ല എന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കേന്ദ്ര നീക്കം നീചമെന്ന് കോൺഗ്രസ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക