കരിയറിന്റെ അവസാനകാലത്ത് നേരിടേണ്ടി വന്ന നീതികേടുകളെക്കുറിച്ച് മനസ് തുറന്ന് മുൻ ഇന്ത്യൻ നായകനും ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഇന്ത്യയുടെ നായകസ്ഥാനത്തു നിന്നും, തുടര്‍ന്നു ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയതാണ് കരിയറിലെ ഏറ്റവും വലിയ ഷോക്കും തിരിച്ചടിയുമെന്ന് ഗാാംഗുലി വെളിപ്പെടുത്തി. 2005ല്‍ കോച്ച് ഗ്രെഗ് ചാപ്പല്‍ ഇന്ത്യയുടെ നേതൃത്വമേറ്റതോടെയാണ് ഗാംഗുലിയെ ക്യാപ്റ്റന്‍സിയില്‍ നിന്നു നീക്കിയത്.
സിംബാബ്വെ പര്യടനം കഴിഞ്ഞ് ഇന്ത്യന്‍ ടീം നാട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു ഇത്. അന്ന് ക്യാപ്റ്റന്‍ സ്ഥാനത്തു നീക്കപ്പെട്ടതാണ് കരിയറിലെ ഏറ്റവും വലിയ തിരിച്ചടി. തികഞ്ഞ അനീതിയായിരുന്നു അത്. എല്ലായ്പ്പോഴും നീതി ലഭിക്കില്ലെന്നു തനിക്കറിയാം. എങ്കിലും അത്തരമൊരു നടപടി ഒഴിവാക്കാമായിരുന്നു. സിംബാബ്വെ പര്യടനത്തില്‍ തന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ജയിച്ചത്. എന്നാല്‍ ഇത് കഴിഞ്ഞ് തിരിച്ചെത്തിയതിനു പിന്നാലെ എന്തു കൊണ്ട് തന്നെ പുറത്താക്കുകയായിരുന്നു. ഗാംഗുലി പറയുന്നു.
2007ലെ ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ച് അന്നത്തെ പരാജയത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായി ഗാംഗുലി പറയുന്നു. 2007ലെ ലോകകപ്പില്‍ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്കു നയിക്കുന്നത് താന്‍ സ്വപ്നം കണ്ടിരുന്നു. അങ്ങനെ സ്വപ്നം കാണാന്‍ തനിക്ക് അവകാശമുണ്ടായിരുന്നു. കാരണം നാട്ടിലും വിദേശത്തും തനിക്കു കീഴില്‍ അഞ്ചു വര്‍ഷത്തോളമായി മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചിരുന്നത്. അപ്പോഴാണ് അപ്രതീക്ഷിതമായി തന്നെ നായകസ്ഥാനത്തു നിന്നു മാറ്റിയത്. പിന്നീട് ആദ്യം നിങ്ങള്‍ ഏകദിന ടീമില്‍ ഇല്ലെന്നു അവര്‍ പറഞ്ഞു, പിന്നാലെ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കി. ഗാംഗുപി പറയുന്നു.
എന്നാല്‍ 2005നു ശേഷം തന്റെ കരിയറിനുണ്ടായ വീഴ്ചയില്‍ ചാപ്പലിനെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ അദ്ദേഹമാണ് ഇതിനെല്ലാം തുടക്കം കുറിച്ചത് എന്ന കാര്യത്തില്‍ സംശയമില്ല. തനിക്കെതിരേ ബോര്‍ഡിന് അദ്ദേഹം ഇമെയില്‍ അയച്ചിരുന്നു. ഇതും ലീക്കായി. ഇതു പോലെയുള്ള കാര്യങ്ങള്‍ സംഭവിക്കാന്‍ പാടുണ്ടോ? ക്രിക്കറ്റ് ടീം ഒരു കുടുംബം പോലെയാണ്.
കുടുംബമാവുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളുമെല്ലാം ഉണ്ടാവും. എന്നാല്‍ നമ്മള് സംസാരിച്ചാണ് അതു പരിഹരിക്കുന്നത്. ചാപ്പലായിരുന്നു കോച്ച്. താന്‍ ഒരു പ്രത്യേക രീതിയില്‍ കളിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതെങ്കില്‍ അത് തന്റെയടുത്ത് വന്ന് നേരില്‍ പറയണമായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റി താരമായി താന്‍ തിരിച്ചെത്തിയപ്പോഴാണ് ചാപ്പല്‍ ഇതേക്കുറിച്ച് നേരിട്ടു പറഞ്ഞത്. എന്തുകൊണ്ട് നേരത്തേ പറഞ്ഞില്ല? ഗാംഗുലി ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക