തിരുവനന്തപുരം : സ്വർണക്കടത്തു കേസിലെ പ്രതികളുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് നൽകിയ പരാതി ഡിജിപി ലോക്നാഥ് ബെഹ്റ സർക്കാരിനു കൈമാറും. സർക്കാരിന്റെ അഭിപ്രായം തേടിയശേഷം തുടർ നടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം. ക്രൈംബ്രാഞ്ച് ഐജിക്ക് സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന തരത്തിൽ ഒരു മാധ്യമത്തിൽ വാർത്ത വന്നിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ സ്വപ്നയെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയതിന് ഐഎഎസ് ഉന്നതൻ അതൃപ്തി അറിയിച്ചെന്നും, തുടർന്ന് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ സ്വപ്നയെ സഹായിച്ചെന്നുമാണ് വാർത്തയിലുണ്ടായിരുന്നത്. സ്വപ്നയുടെ ബന്ധുവിന്റെ വിവാഹത്തിന് പൊലീസ് ഉന്നതൻ പങ്കെടുത്തതായും വാര്‍ത്തയിൽ പരാമർശമുണ്ടായിരുന്നു.
ഇതേത്തുടര്‍ന്ന് വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് വെള്ളിയാഴ്ച കത്തു നൽകി. സ്വപ്ന സുരേഷുമായി ഐപിഎസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന പ്രചാരണം മുതിർന്ന ഉദ്യോഗസ്ഥരെയാകെ ഇരുട്ടിൽ നിർത്തുകയാണെന്നും ഇതിൽ അന്വേഷണം നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
സ്വപ്ന ഉൾപ്പെട്ട വ്യാജ പീഡനാരോപണ പരാതി അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. കേസിന്റെ മേൽനോട്ടച്ചുമതല ശ്രീജിത്തിനും. ക്രൈംബ്രാഞ്ച് ഐജിയെന്ന വാർത്തയിലെ പരാമർശം തന്റെയും തലസ്ഥാനത്തെ മറ്റു ഐജിമാരുടെയും നേർക്ക് ആരോപണം ഉയരാൻ കാരണമായതായി ശ്രീജിത്ത് ചൂണ്ടിക്കാട്ടി. യാതൊരു തെളിവുകളില്ലാതെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വാർത്തകൾ സൃഷ്ടിക്കുന്നത് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്നും നിലവിലെ അന്വേഷണങ്ങളെ ബാധിക്കുമെന്നും ശ്രീജിത്ത് കത്തില്‍ വ്യക്തമാക്കിയിരുന്നു. സംഭവം നടന്നതായി വാർത്തയിൽ പറയുന്ന സമയത്ത് താൻ കേരളത്തിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം ഡിജിപിയെ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക