തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിൽ മുഖ്യ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും അറസ്റ്റിലായതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെയുള്ള നടപടിയ്ക്ക് സാധ്യതയേറുന്നു. ഇരുവരുമായും ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
എൻഐഎ കോടതിയിൽ ഹാജരാക്കിയ ശേഷം അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിഷയത്തിൽ വിശദമായ ചോദ്യം ചെയ്യലിന് ഒരുങ്ങുകയാണെന്നാണ് വിവരം. കേസിൽ മുൻ ഐടി സെക്രട്ടറി കൂടിയായ ശിവശങ്കറിന്റെ മൊഴി രേഖപ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്.
ഇന്നലെ തിരുവനന്തപുരത്തെ ശിവശങ്കറിന്റെ ഫ്ലാറ്റിൽ കസ്റ്റംസ് വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാൽ ഇദ്ദേഹത്തെ സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കേസിൽ നേരത്തെ അറസ്റ്റിലായ സരിത്തും താൻ ശിവശങ്കറിന്റെ വീട്ടിൽ പോയതായി മൊഴി നല്‍കിയിട്ടുണ്ട്.
കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുമായും ശിവശങ്കറിന് പരിചയമുണ്ടായിരുന്നുവെന്നാണ് വിവരം. ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാത്തത് എന്താണെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്.
സെക്രട്ടറിയേറ്റിന് എതിര്‍വശത്തുള്ള ഹെതര്‍ ഫ്ലാറ്റിൽ എം ശിവശങ്കരൻ താമസിച്ചിരുന്നതായും ചില റിപ്പോര്‍ട്ടുകളുണ്ട്. രാത്രി ഏറെ വൈകി ഇദ്ദേഹം ഔദ്യോഗിക വാഹനത്തിൽ ഈ ഫ്ലാറ്റിൽ എത്തിയിരുന്നതായാണ് ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ ഉദ്ധരിച്ചുള്ള മാതൃഭൂമി വാര്‍ത്ത.
എന്നാൽ ഇദ്ദേഹത്തിനൊപ്പം ആരെങ്കിലും വന്നതായി വാര്‍ത്തകളില്ല. ഇതേ ഫ്ലാറ്റ് സമുച്ചയത്തിൽ വെച്ചു തന്നെയാണ് പ്രതികളായ സന്ദീപും സ്വപ്നയും സരിത്തും സ്വര്‍ണക്കടത്ത് ഇടപാടുകള്‍ ചര്‍ച്ച ചെയ്തിരുന്നതായാണ് വാര്‍ത്ത.
അതേസമയം കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് ഉറപ്പായതോടെ ഐടി വകുപ്പ് മുൻ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തേക്കും.
ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങുമെന്നാണ് സൂചന. ശിവശങ്കറിന്റെ ഫ്ലാറ്റ് കസ്റ്റംസ് റെയ്ഡ് ചെയ്തതിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്വപ്ന അടക്കമുള്ള പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ടെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാൻ സർക്കാർ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക