തിരുവനന്തപുരം: ലോകത്തിന്റെ മുന്നിൽ കേരളത്തെ നാണം കെടുത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന് നിലവിൽ വിഷയബാഹുല്യമാണുള്ളതെന്ന് പറഞ്ഞ ചെന്നിത്തല, സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെയും കെടി ജലീലിനെതിരെയും ആഞ്ഞടിച്ചു.
കെ ടി ജലീലിന്റെ പണി കിറ്റ് വാങ്ങലാണെന്ന് ചെന്നിത്തല പരിഹസിച്ചു. സ്പീക്കറെയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച ചെന്നിത്തല സ്പീക്കർ ശ്രീരാമകൃഷ്ണൻ സഭയുടെ അന്തസ് കളഞ്ഞുവെന്നും ആക്ഷേപിച്ചു. സഭയുടെ അന്തസ് കളഞ്ഞ സ്പീക്കറെ ഉടൻ മാറ്റണമെന്ന് പ്രമേയം നൽകും.
കൊവിഡ് വിവരങ്ങൾ അറിയാനാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ആളുകൾ കാണുന്നത്. ആ സഹാചര്യം ഉപയോഗിച്ച് പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കളിയാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ശിവശങ്കറിനെ സസ്പെന്റ് ചെയ്യാനുള്ള എന്ത് തെളിവാണ് ഇനിയും വേണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐടി ഫെലോയാണ് പ്രതികൾക്ക് റൂം ബുക്ക് ചെയ്ത് കൊടുത്തതെന്ന് ചൂണ്ടിക്കാട്ടിയ ചെന്നിത്തല. പ്രതികളുമായി പ്രിൻസിപ്പൽ സെക്രട്ടറിക്ക് ദീർഘകാലത്തെ ബന്ധമുണ്ടെന്നും ആരോപിച്ചു. വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തെ ഓൺലൈൻ ക്ലാസെന്ന് വിളിച്ച ചെന്നിത്തല ഇത് വഴി പ്രതിപക്ഷത്തെ കളിയാക്കുകയാണെന്നും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക