ന്യൂഡല്‍ഹി : താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും സോണിയയ്ക്കും രാഹുലിനും മുന്നില്‍ തന്നെ മോശക്കാരനാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നുമുള്ള സച്ചിന് പൈലറ്റിന്റെ ഇന്നത്തെ പ്രസ്താവനയെ മഞ്ഞുരുകുന്നതിന്റെ സൂചനയായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ കാണുന്നത്. സോണിയയും രാഹുലുമായി കൂടിക്കാഴ്ച നടത്തുകയെന്നതാണു പ്രസ്താവനയിലൂടെ സച്ചിന് ഉദ്ദേശിക്കുന്നതെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.
ബിജെപിയില്‍ ചേരില്ലെന്ന് സച്ചിന് രാവിലെ ആവര്‍ത്തിച്ചതിനെ തുടര്‍ന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നു വിട്ടുവീഴ്ചയുണ്ടാകാനും സാധ്യതയുണ്ട്. രാവിലെ പത്തുമണിക്കു സച്ചിന് വിളിച്ച വാര്‍ത്താസമ്മേളനം ഉച്ചയ്ക്കു ഒരു മണിയിലേക്കു മാറ്റുകയും പിന്നീടു റദ്ദാക്കുകയുമായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സച്ചിനുമായി ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്കുന്ന സൂചന. സച്ചിന് എപ്പോഴും തന്റെ ഹൃദയത്തിലുണ്ടെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞതെന്ന് അദ്ദേഹത്തോട് അടുത്ത ആളുകള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു ഉപമുഖ്യമന്ത്രിപദത്തില്നിന്നും കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍നിന്നും ഒഴിവാക്കിയിട്ടും സച്ചിന് കൂടുതല്‍ പ്രകോപനപരമായ പ്രസ്താവനകളിലേക്കു പോയില്ലെന്നതും ശ്രദ്ധേയമാണ്. എംഎല്‍എ സ്ഥാനം അസാധുവാക്കാതിരിക്കാനുള്ള കാരണം അറിയിക്കണമെന്ന് വെള്ളിയാഴ്ച സച്ചിന് നോട്ടിസ് അയച്ചിരുന്നു.
സച്ചിന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് കര്‍ക്കശമായ നിലപാടാണു സ്വീകരിക്കുന്നത്. ഒരു വര്‍ഷത്തേക്കെങ്കിലും മുഖ്യമന്ത്രി ആക്കണമെന്നുള്ള ഉപാധി പോലും ചര്‍ച്ച ചെയ്യാനില്ലെന്നാണു കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. ആര്.എസ്. സുര്‍ജേവാല ഉള്‍പ്പെടെയുള്ള നേതാക്കളെയാണു മധ്യസ്ഥചര്‍ച്ചകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ സച്ചിന് തയാറാകണമെന്നാണ് സുര്‍ജേവാലെ പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നു രാഹുല്‍ പടിയിറങ്ങിയതോടെയാണ് രാജസ്ഥാനില്‍ തന്നെ നാണംകെടുത്താനുള്ള നീക്കങ്ങള്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സജീവമാക്കിയതെന്നാണു സച്ചിന്റെ ആരോപണം. 101 എംഎല്‍എമാരുടെ പിന്തുണയോടെ താന്‍ അധികാരത്തില്‍ തുടരുമെന്നാണ് ഗെലോട്ട് ഇന്നലെ പറഞ്ഞത്. ഗെലോട്ട് വിശ്വാസവോട്ട് നേരിടണമെന്നു ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക