മുംബൈ : ഇന്ത്യയിൽ 5ജി സേവനം നൽകാൻ ജിയോ പൂർണ സജ്ജമാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി. ഇതിനായി 100ശതമാനം ഇന്ത്യയിൽ വികസിപ്പിച്ച 5ജി സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 5ജി സ്പെക്ട്രം ലഭ്യമായാൽ ഉടൻ സേവനം ആരംഭിക്കും. ആഗോള തലത്തിൽ മറ്റു കമ്പനികൾക്ക് 5ജി സാങ്കേതിക വിദ്യ ലഭ്യമാക്കാനും ജിയോ സന്നദ്ധമാണ്. റിലയൻസിന്റെ ‘മേഡ് ഇൻ ഇന്ത്യ’ 5ജി സാങ്കേതിക വിദ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിർഭർ ഭാരതിനായി സമർപ്പിക്കുന്നുവെന്നും മുകേഷ് അംബാനി പറഞ്ഞു. കമ്പനിയുടെ 43–ാമത് വാർഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്ഫോംസിൽ ഗൂഗിൾ 33,737 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്നും മുകേഷ് അംബാനി അറിയിച്ചു. ജിയോയും ഗൂഗിളും ചേർന്ന് ഇന്ത്യയിൽ എൻട്രി ലെവൽ സ്മാർട് ഫോൺ നിർമാണത്തിനും കരാറായി. ആൻഡ്രോയ്ഡ് അധിഷ്ഠിതമായ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഇതിനായി വികസിപ്പിക്കും. ഇന്ത്യ 5ജിയുടെ പടിവാതിൽക്കൽ എത്തിയിട്ടും 2ജിയിൽ തുടരുന്ന ഉപഭോക്താക്കളെ കൈപിടിച്ചുയർത്തുകയാണ് ലക്ഷ്യമെന്ന് മുകേഷ് അംബാനി പറഞ്ഞു.
ജിയോ പ്ലാറ്റ്ഫോംസിന്റെ 7.73 ശതമാനം ഓഹരിയാണ് ഗൂഗിൾ സ്വന്തമാക്കുക. ഇതോടെ ഫെയ്സ്ബുക്ക് അടക്കം 13 നിക്ഷേപകരിൽനിന്നായി മൂന്നു മാസത്തിനിടെ റിലയൻസ് സമാഹരിച്ചത് 1,52,056 കോടി രൂപയാണ്. 53,124 കോടി അവകാശ ഓഹരി വിൽപനയിലൂടെ സമാഹരിച്ചു. ബ്രിട്ടിഷ് പെട്രോളിയവുമായുള്ള(ബിപി) ഇന്ധനവിതരണ രംഗത്തെ സംയുക്ത സംരംഭത്തിലൂടെ 7,629 കോടിയും റിലയൻസിൽ നിക്ഷേപമായെത്തി.
റിലയൻസിന്റെ 1,61,035 കോടി രൂപയുടെ മൊത്തം കടം 2021 മാർച്ചോടെ പൂജ്യമാക്കുകയെന്ന സ്വപ്നം ഇപ്പോൾ തന്നെ നിറവേറിയെന്ന് മുകേഷ് അംബാനി പറഞ്ഞു. റിലയൻസ് ഇപ്പോൾ കടമില്ലാത്ത കമ്പനിയാണ്. ജിയോ, ചില്ലറവ്യപാരം, ഓയിൽ ടു കെമിക്കൽ തുടങ്ങിയ മേഖലയിൽ വൻ വളർച്ചയ്ക്കു സഹായിക്കുന്ന ശക്തമായ ബാലൻസ് ഷീറ്റാണ് കമ്പനിക്ക് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.ജിയോ മീറ്റ് പ്ലാറ്റ്ഫോമിലൂടെ നടത്തിയ ഓൺലൈൻ യോഗത്തിൽ 3.2 ലക്ഷം ഓഹരി ഉടമകളാണ് പങ്കെടുത്തത്.
അരാംകോയുമായുള്ള ഇടപാട് വൈകും
സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനി അരാംകോയ്ക്ക് റിലയൻസ് ഇൻഡസ്ട്രീസിന്റെ എണ്ണ–കെമിക്കൽ ബിസിനസിന്റെ 20% ഓഹരി വിൽക്കുന്ന ഇടപാട് കോവിഡിന്റെ പശ്ചാത്തലത്തിൽ കൃത്യസമയത്തു പൂർത്തിയാവില്ലെന്ന് മുകേഷ് അംബാനി. 1500 കോടി ഡോളറിന്റെ ( ഏകദേശം 1,05,000 കോടി രൂപ) ഇടപാട് 2021 ആദ്യത്തോടെ മാത്രമേ പൂർത്തിയാകു എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. 2035 ഓടെ വാഹനങ്ങൾ പൂർണമായും ഇലക്ട്രിക്കിലേക്കു മാറ്റി കാർബൺ ബഹിർഗമനം പൂജ്യമാക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുെന്നും അദ്ദേഹം പറഞ്ഞു.
ജിയോ ടിവി പ്ലസ് അവതരിപ്പിച്ചു
ആമസോൺ, നെറ്റ്ഫ്ലിക്സ് മാതൃകയിൽ ഒടിടി പ്ലാറ്റ്ഫോമും റിലയൻസ് അവതരിപ്പിച്ചു. ജിയോ ടിവി പ്ലസ് എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. വിഡിയോ കോളിങ്ങും ത്രിമാന ദൃശ്യാനുഭവവും അടക്കം സാധ്യമാക്കുന്ന ജിയോഗ്ലാസും ഉടൻ വിപണിയിലെത്തും. ചില്ലറപലചരക്ക് വ്യാപാരം കൂടാതെ ജിയോമാർട്ട് വഴി ഇലക്ട്രോണിക്സ്, മരുന്ന്, വസ്ത്ര വിപണനവും വ്യാപകമാക്കും. വാണിജ്യാവശ്യങ്ങൾക്കും ചെറുകിട ബിസിനസുകാർക്കുമായി ബ്രോഡ്ബാൻഡും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക