സന്ദീപ് നായരുടെ നേതൃത്വത്തിലുള്ള സ്വർണക്കടത്തു സംഘം ദുബായിൽ നിന്ന് നയതന്ത്ര പാഴ്സലിൽ ആദ്യം അയച്ചത് എമർജൻസി ലൈറ്റും മിഠായിയും ഈത്തപ്പഴവുമടങ്ങിയ ‘ടെസ്റ്റ് ഡോസ് പായ്ക്കറ്റ്’. കഴിഞ്ഞ വർഷം ജൂണിലായിരുന്നു നയതന്ത്ര പാഴ്സൽ സ്വർണം കടത്താൻ പറ്റിയതാണോയെന്നു പരിശോധിക്കാനുള്ള ഈ പരീക്ഷണം. പരീക്ഷണം വിജയിച്ചതോടെ ആസൂത്രിതമായ ദീർഘകാല പദ്ധതിക്കാണു സംഘം തുടക്കമിട്ടത്. പിടിക്കപ്പെടുന്നതുവരെ കടത്തിയത് 200 കിലോഗ്രാം സ്വർണം.
ജൂണിൽ തന്നെ 3.5 കിലോഗ്രാം സ്വർണം കടത്തി. പിന്നീട് 5 കിലോ, 7 കിലോ വീതം 2 തവണ. 2 തവണയായി മുഹമ്മദ് ഷാഫിക്ക് 42 കിലോ, 26 കിലോഗ്രാം എന്നിങ്ങനെ സ്വർണം കൊണ്ടുവന്നതായും കസ്റ്റംസിനു ലഭിച്ച മൊഴികളിലുണ്ട്. ഏറ്റവും കൂടുതൽ (30 കിലോ) സ്വർണം അയച്ച പാഴ്സലാണു കസ്റ്റംസ് പിടികൂടിയത്.
ഇതടക്കം ലോക്ഡൗൺ കാലത്തയച്ച അവസാനത്തെ 3 പാഴ്സലുകളിലായി 70 കിലോ ആണു കടത്തിയത്. ഇങ്ങനെ ഇരുപതോളം തവണയായി 200 കിലോ സ്വർണം ആണു കടത്തിയത്. ഈ മൊഴി കസ്റ്റംസ് പൂർണമായി വിശ്വസിച്ചിട്ടില്ല.
പണം സന്ദീപിന്റെ നേതൃത്വത്തിൽ സമാഹരിച്ച് ഹവാല ശൃംഖല വഴി ദുബായിൽ ഫൈസൽ ഫരീദിന് എത്തിക്കും. ഫൈസൽ സ്വർണം വാങ്ങി പാഴ്സലിൽ ഒളിപ്പിച്ച് യുഎഇ കോൺസുലേറ്റിന്റെ വിലാസത്തിൽ അയയ്ക്കും. കോൺസുലേറ്റ് നൽകുന്ന ഓതറൈസേഷൻ വ്യാജമായി തയാറാക്കിയാണ് പാഴ്സൽ അയച്ചിരുന്നത്.
കോൺസുലേറ്റ് പിആർഒ എന്ന നിലയിൽ ആദ്യഘട്ടത്തിൽ സരിത് ഇവ നേരിട്ടു കൈപ്പറ്റി. ജോലി നഷ്ടപ്പെട്ടപ്പോൾ, ‘ഓതറൈസേഷൻ രേഖ’ കാണിച്ച് കൈപ്പറ്റി. പാഴ്സൽ അയയ്ക്കാനും തിരുവനന്തപുരത്ത് ഏറ്റുവാങ്ങാനും ഹാജരാക്കിയ രേഖകൾ മുഴുവൻ വ്യാജമാണെന്ന് കസ്റ്റംസ് കരുതുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക