തന്റെ സാന്നിധ്യം ആവശ്യമാണെന്നു തോന്നുന്ന പരിപാടികള്‍ക്കേ പങ്കെടുക്കാറുള്ളൂവെന്നു സി.ദിവാകരന് എംഎൽഎ. പെട്ടികട പോലുള്ളതിന്റെ ഉദ്ഘാടനത്തിനു തന്റെ അധ്യക്ഷ സ്ഥാനം ആവശ്യമില്ല. സഭാസമ്മേളനം ഒഴിവാക്കി പോകേണ്ട ചടങ്ങായി തോന്നിയില്ലെന്നും ദിവാകരന് പറഞ്ഞു. സ്വർണക്കടത്തുകേസ് പ്രതി സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വർക്ഷോപ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തതു വിവാദമായ സാഹചര്യത്തിലാണു ദിവാകരന്റെ വിശദീകരണം.
വർക്ഷോപ് സ്പീക്കർ ഉദ്ഘാടനം ചെയ്തത് പാർട്ടിയിൽ നിന്നു വിവരം തേടിയോ വിശ്വാസത്തിലെടുത്തോ അല്ലെന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. ശ്രീരാമകൃഷ്ണന്റെ വിശദീകരണം മുഖവിലയ്ക്കെടുക്കുമ്പോഴും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്ന വിലയിരുത്തലാണു പാർട്ടിക്കുള്ളത്.
ചടങ്ങിൽ അധ്യക്ഷനായി നിശ്ചയിച്ചിരുന്നതു മുൻമന്ത്രിയും നെടുമങ്ങാട് എംഎൽഎയുമായ സി.ദിവാകരനെയാണ്. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ പങ്കെടുക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു. സഭാധ്യക്ഷനായ സ്പീക്കർ ഉച്ചയ്ക്കു പോയി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
ഉദ്ഘാടനം ഒഴിവാക്കാമായിരുന്നുവെന്നു സ്പീക്കറോട് പറഞ്ഞിരുന്നു. അബദ്ധം പറ്റിയെന്നായിരുന്നു സ്പീക്കറുടെ മറുപടി. എന്തുകൊണ്ട് താന്‍ പങ്കെടുത്തില്ല എന്ന് സ്പീക്കര്‍ ചോദിച്ചില്ല. നെടുമങ്ങാട് എംഎല്‍എ അല്ലേ, എന്തേ കാണാത്തതെന്നു ചോദിക്കാമായിരുന്നു.
സഭ നടക്കുമ്പോള്‍ ഇതുപോലുള്ള പരിപാടികള്‍ ഒഴിവാക്കണമെന്ന് ചട്ടമുണ്ട്’– ദിവാകരന് പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെറീഫും ഉദ്ഘാടനത്തിൽ പങ്കെടുത്തില്ല. സിപിഎം ഏരിയ സെക്രട്ടറി ആർ.ജയദേവൻ, നെടുമങ്ങാട് മുനിസിപ്പൽ ചെയർമാനും ജില്ലയിലെ മുതിർന്ന സിപിഎം നേതാവുമായ ചെറ്റച്ചൽ സഹദേവൻ എന്നിവരും വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക