കൊവിഡ് കാലമാണെങ്കിലും ചില ശീലങ്ങള്‍ അത്ര പെട്ടെന്നൊന്നും മാറ്റാന്‍ സാധിക്കില്ലെന്ന് ഇംഗ്ലണ്ട് ഓപണിംഗ് ബാറ്റ്സ്മാന് ഡൊമിനിക് സിബ്ലെ ആണ് തെളിയിച്ചത്. കൊവിഡ് ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയായ ഇംഗ്ലണ്ട്-വിന്‍ഡീസ് രണ്ടാം ടെസ്റ്റിനിടെ ആണ് ഡൊമിനിക് സിബ്ലെ അറിയാതെ പന്തില്‍ ഉമിനീര് തേച്ച് പിടിപ്പിച്ച് മിനുസപ്പെടുത്തിയത്. തുടര്‍ന്ന് തെറ്റ് മനസിലായ ഇംഗ്ലണ്ട് താരം തന്നെ ഇക്കാര്യം അമ്പയര്‍ മൈക്കല്‍ ഗൗഫിന്റെ ശ്രദ്ധയില്‍പെടുത്തി.
മത്സരം നിര്‍ത്തി വെച്ച അമ്പയര്‍ പന്ത് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കി. ഉമിനീര് പുരട്ടുന്നതിന് ഐ സി സി വിലക്ക് ഏര്‍പ്പെടുത്തിയതിന് ശേഷം ആദ്യമായാണ് ഒരു താരം ചട്ടലംഘനം നടത്തുന്നത്. ഡൊമിനിക് സിബ്ലെയുടെ മറവിക്ക് അമ്പയര്‍ താക്കീത് നല്‍കിയിട്ടുണ്ട്. സഹതാരത്തിന് പിഴവ് പറ്റിയത് ഇംഗ്ലണ്ട് കളിക്കാര്‍ മുന്‍കൈയ്യെടുത്ത് അമ്പയറുടെ ശ്രദ്ധയില്‍ പെടുത്തിയത് കൊവിഡ് കാലത്തെ കരുതലും ജാഗ്രതയും സോഷ്യൽ മീഡിയയിൽ പ്രശംസയ്ക്കും പാത്രമായി.
ഇംഗ്ലണ്ടിന്റെ 469 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഒന്നാമിന്നിങ്സില്‍ 287 റണ്‍സിനു പുറത്തായി. 182 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡുമായി രണ്ടാമിന്നിങ്സില്‍ ഇറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിന് 37 റണ്‍സെടുത്തിട്ടുണ്ട്. എട്ടു വിക്കറ്റ് കൈയിലിരിക്കെ 219 റണ്‍സിന്റെ ലീഡാണ് അവര്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക