പനി ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തിരക്കിട്ട് സംസ്കരിച്ച സംഭവത്തിൽ വീട്ടുകാർ ഉൾപ്പടെ 45 പേർക്കെതിരെ കേസ്. കോവിഡ് വ്യാപനം രൂക്ഷമായ ആലുവ നഗരസഭയിലെ തോട്ടയ്ക്കാട്ടുകരയിലാണ് സംഭവമുണ്ടായത്. വീട്ടിലെ രണ്ട് അംഗങ്ങൾ കോവിഡ് പരിശോധന ഫലം കാത്ത് ക്വാറന്റീനിൽ ഇരിക്കെയാണ് വയോധിക പനി ബാധിച്ച് മരിച്ചത്.
മരണവിവരം ആരോഗ്യപ്രവർത്തകരെ അറിയിക്കുകയോ മൃതദേഹത്തിൽ നിന്ന് സ്രവം ശേഖരിക്കുകയോ ചെയ്യാതെയാണ് സംസ്കാരം നടത്തിയത്.
ചടങ്ങിൽ നഗരസഭാ അധികൃതരും വാർഡ് തല കോവിഡ് ജാഗ്രതാ സമിതി ഭാരവാഹികളും ഉൾപ്പെടെ ഇരുന്നൂറിലേറെ ആളുകൾ പങ്കെടുത്തു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. സംസ്കാര ചടങ്ങിൽ പങ്കെടുത്ത എല്ലാവരും കേസിൽ പ്രതികളാകും. ഇവരുടെ പട്ടിക തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് റൂറൽ എസ്പി കെ കാർത്തിക് പറഞ്ഞു.
സംസ്കാരം നടത്തി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ക്വാറന്റീനിലായിരുന്ന രണ്ട് കുടുംബാംഗങ്ങളും കോവിഡ് പോസിറ്റീവാണെന്ന് വിവരം പുറത്തുവന്നത്. അതോടെയാണ് സംഭവം വിവാദമായത്.
ആശങ്കയെത്തുടർന്ന് ചടങ്ങിൽ പങ്കെടുത്ത നൂറോളം പേർ സ്വയം ക്വാറന്റീനിൽ പ്രവേശിച്ചു. സംസ്കാര ചടങ്ങിൽ പങ്കെടുത്തവർക്ക് മാത്രമായി പിസിആർ പരിശോധന ക്യാമ്പ് നടത്തുമെന്ന് അൻവർ സാദത്ത് എംഎൽഎ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക