സജിത്ത്&സുജിത്ത് ഇന്ന് ഒരു ബ്രാൻഡ് നെയിം ആണ്. താരസുന്ദരിമാരുടെ പ്രിയപ്പെട്ട സ്റ്റൈലിസ്റ്റുമാർ. ബ്യൂട്ടി സലൂണിന്റെ ഉടമസ്ഥര്‍.
അച്ഛന്റെ കൺസ്ട്രഷൻ ബിസിനസ് മക്കൾ ഏറ്റെടുക്കും എന്നു കരുതിയവരെ അദ്ഭുതപ്പെടുത്തിയാണ് സജിത്തും സുജിത്തും മറ്റൊരു തൊഴിൽ മേഖലയിലേക്ക് തിരിഞ്ഞത്. സുജിത്ത് ഹോട്ടൽ മാനേജ്മെന്റിനും സജിത്ത് ബ്യൂട്ടീഷൻ കോഴ്സിനും ചേർന്നു. പഠനശേഷം ജോലിക്കു കയറി. പിന്നീട് ഹോട്ടൽ ജോലി വേണ്ടെന്നുവച്ച സുജിത്ത് ബ്യൂട്ടീഷൻ കോഴ്സ് പഠിച്ച് സഹോദരന്റെ അതേ ഫീൽഡിലേക്ക് ഇറങ്ങി.അന്ന് ബ്യൂട്ടീഷൻ എന്നൊക്കെ പറയുമ്പോൾ ആളുകൾക്ക് എന്തോ പോലെയാണ്.
അച്ഛനും ബന്ധുക്കളും ശക്തമായി എതിർത്തു. എങ്കിലും അമ്മ നളിനിയും ചേച്ചി സുജയും പിന്തുണ നൽകി. ബ്യൂട്ടീഷൻമാരെക്കുറിച്ച് വളരെ മോശം ചിന്ത നിലനിൽക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്. നിരവധി കളിയാക്കലുകൾ നേരിട്ടു. എങ്കിലും പിന്മാറിയില്ല. സഹോദരങ്ങള്‍ പറയുന്നു
ഞങ്ങൾ പല സലൂണുകളിൽ ജോലി ചെയ്തു. സാധ്യതകൾ പരിമിതമായിരുന്ന കാലമായിരുന്നു അത്. പരമാവധി ജോലിയെടുക്കുക കൂടുതൽ കാര്യങ്ങൾ പഠിക്കുക എന്നതായിരുന്നു ലക്ഷ്യം. വർക്ഷോപ്പുകളിലൊക്കെ പങ്കെടുത്ത് പുതിയ അറിവുകൾ നേടികൊണ്ടിരുന്നു.
13 വർഷം മുമ്പ് പാലാരിവട്ടത്തെ ഒരു സലൂണിലാണ് ഒന്നിച്ച് ജോലി ചെയ്യാൻ തുടങ്ങുന്നത്. സിനിമാ താരങ്ങളെ പരിചയപ്പെടുന്നതും ആ സമയത്താണ്. മിത്ര കുര്യൻ, രാധിക, മൈഥലി, ആഷിഖ് അബു, അമൽ നീരദ് എന്നിവരെല്ലാം അവിടെ കസ്റ്റമേഴ്സ് ആയിരുന്നു. ആറു വർഷത്തോളം അവിടെ ജോലി ചെയ്തു. അതിനുശേഷം പനമ്പിള്ളി നഗറിലുള്ള ഒരു സലൂണിലേക്ക് മാറി.
താരങ്ങൾ ഉൾപ്പടെയുള്ള പല കസ്റ്റമേഴ്സും ഞങ്ങളെ തേടി അവിടേക്ക് വന്നു. ഞങ്ങളുടെ ജോലിക്ക് വിലയുണ്ടെന്ന് മനസ്സിലാക്കിയ ഒരു സമയമായിരുന്നു അത്. ‘സജിത്ത് ആൻഡ് സുജിത്ത്’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുന്നതും അവിടെവെച്ചാണ്.
എട്ടു വർഷം മുമ്പ് രമ്യ നമ്പീശന് നടത്തിയ ഒരു മേക്കോവറാണ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് എന്ന രീതിയിലുള്ള വളർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് ഭാവന, ശേത്വ മേനോൻ, ഭാമ എന്നിങ്ങനെ ആ പട്ടിക നീണ്ടു. എല്ലാവരുമായും വലിയ സൗഹൃദം രൂപപ്പെട്ടു.
2014ൽ ആണ് സ്വന്തം സലൂൺ തുടങ്ങുന്നത്. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ താൽപര്യമില്ലാത്തതിനാൽ സലൂൺ തുടങ്ങുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ലായിരുന്നു. പക്ഷേ ജോലി ചെയ്യുന്ന സലൂണിന്റെ ഉടമസ്ഥർ ലാഭം കൂട്ടാൻ വേണ്ടി സമ്മർദം ചെലുത്തുന്നതും ആവശ്യമായ പ്രൊഡക്ട്സ് ലഭ്യമാക്കാത്തതും പ്രശ്നങ്ങൾ സൃഷ്ടിച്ചു.
അനാവശ്യമായി അതൃപ്തി പ്രകടിപ്പിക്കുന്നതും കൂടുതൽ നേരം ജോലി ചെയ്യിക്കുന്നതുമൊക്കെ പരിധിവിട്ടതോടെ മാനസികവും ശീരീരികവുമായി ബുദ്ധിമുട്ട് തോന്നിത്തുടങ്ങി. അതോടെ ജോലി നിർത്തി വീട്ടിലിരിക്കാൻ അമ്മ ഞങ്ങളോട് പറഞ്ഞു.
അങ്ങനെ വീട്ടിലിരുന്നപ്പോഴാണ് സ്വന്തമായി സലൂൺ തുടങ്ങാൻ തീരുമാനിച്ചത്. രമ്യാ നമ്പീശന്റെ പ്രചോദനം കരുത്തായി. ഒരാഴ്ച കൊണ്ട് അതിനുവേണ്ട കാര്യങ്ങളെല്ലാം ചെയ്തു.
കലൂർ-കത്രിക്കടവ് റോഡിൽ ചെറിയൊരു കെട്ടിടത്തിൽ സലൂൺ ആരംഭിച്ചു. തിരക്കുകളെല്ലാം മാറ്റിവെച്ചു വന്ന് രമ്യയാണ് ഉദ്ഘാടനം ചെയ്തത്. പതിയെ സലൂണ്‍ വളർന്നു. വലിയൊരു കെട്ടിടത്തിലേക്ക് മാറി. അതും ഉദ്ഘാടനം ചെയ്തത് രമ്യ ആയിരുന്നു. വിദേശ ഷോയ്ക്കുള്ള യാത്ര ഒരു ദിവസം വൈകിച്ചാണ് രമ്യ അന്നു വന്നത്. ഒരു സഹോദരിയെപ്പോലുള്ള കരുതലാണ് രമ്യയിൽ നിന്നുണ്ടായത്. എന്തായാലും പിന്നീട് ഞങ്ങൾക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
മഞ്ജു ചേച്ചി വഴിയാണ് ഞങ്ങൾക്ക് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ‘എന്നും എപ്പോഴും’ എന്ന സിനിമയുടെ സമയത്താണ് മഞ്ജു ചേച്ചിയെ പരിചയപ്പെടുന്നത്. ആ സിനിമയിലെ മേക്കപ് ആർടിസ്റ്റ് ജാൻമണി ദാസും ഞങ്ങളുടെ സുഹൃത്തും മേക്കപ് ആർടിസ്റ്റുമായ ഉണ്ണിയും വഴിയാണ് ചേച്ചിയുടെ മുടി ബ്ലോഡർ ചെയ്യാൻ അവസരമൊരുങ്ങുന്നത്. അത് ചേച്ചിക്ക് ഇഷ്ടമായി.
ആ ഷൂട്ട് നടക്കുന്ന സമയത്ത് ഒരു ദിവസം ചേച്ചി ഞങ്ങളുടെ സലൂണിൽ വന്നു. പിന്നെ ഓരോ സിനിമയ്ക്കും ഫോട്ടോഷൂട്ടിനും മുമ്പ് ചേച്ചി വരും. ഹെയർസ്റ്റൈൽ മാറ്റും. ഇപ്പോൾ ആറു വർഷമായി മഞ്ജു ചേച്ചിയുടെ മുടി സ്റ്റൈൽ ചെയ്യുന്നത് ഞങ്ങളാണ്.
സിനിമ മേഖലയിലുള്ളവരിൽ ഏറ്റവും അടുത്ത സുഹൃത്ത് അനുശ്രീയാണ്. അനുവിനെ കുടുംബാംഗം എന്നു വിശേഷിപ്പിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം. ലോക്ഡൗൺ സമയത്ത് അനു വീട്ടിൽ വന്നിരുന്നു. സന്തോഷകരമായ ദിവസങ്ങളായിരുന്നു അത്. ഞങ്ങൾ ഫോട്ടോഷൂട്ട് ഒക്കെ നടത്തി ആഘോഷമാക്കി.
അതുപോലെ മീര നന്ദനും വളരെ അടുത്ത സുഹൃത്താണ്. പുതിയ മേക്കപ് പ്രൊഡക്ട്സ് പരിചയപ്പെടാനും വിദേശത്തുനിന്ന് എത്തിക്കാനുമൊക്കെ മീര സഹായിക്കാറുണ്ട്. ദുബായിൽ പോകുമ്പോള്‍ ഞങ്ങൾക്ക് താമസ സൗകര്യം ഒരുക്കാനും ഒപ്പം സമയം ചെലവിടാനുമൊക്കെ മീര ഉണ്ടാകും. നിഖില വിമലും അപർണ നായരുമൊക്കെ വളരെയധികം പിന്തുണയും സ്നേഹവും നൽകുന്നവരാണ്. സുഹൃത്തുക്കളുടെ നിര വളരെ നീണ്ടതാണ്. പേര് പറയുകയാണെങ്കിൽ തീരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക