ആരാധകരേയും തെന്നിന്ത്യൻ സിനിമാലോകത്തേയും ആശങ്കയിലാക്കി ബിഗ് ബോസ് താരവും നടിയുമായ ജയശ്രീ രാമയ്യ. താരം ഫേയ്സ്ബുക്കിൽ കുറിച്ച വാക്കുകളാണ് ആശങ്കയ്ക്ക് കാരണമായത്. ‘ഞാന്‍ അവസാനിപ്പിക്കുന്നു. ഈ നശിച്ച ലോകത്തോടും വിഷാദത്തോടും വിട !’ എന്നായിരുന്നു താരം കുറിച്ചത്. ഇതോടെ ജയശ്രീ ജീവനൊടുക്കാനൊരുങ്ങുകയാണ് എന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങി.
താരത്തിന് വൈദ്യ സഹായം ഉറപ്പുവരുത്തണം എന്ന ആവശ്യവുമായി നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉടൻ തന്നെ ജയശ്രീയുടെ വിഷയത്തിൽ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ ജയശ്രീയുടെ അക്കൗണ്ടില്‍ നിന്ന് പ്രസ്തുത പോസ്റ്റ് അപ്രത്യക്ഷമായി. പകരം മറ്റൊരു പോസ്റ്റ് വന്നു. ‘എനിക്കിപ്പോള്‍ കുഴപ്പമില്ല, സുരക്ഷിതമായി ഇരിക്കുന്നു. എല്ലാവരോടും സ്നേഹം..’
പോസ്റ്റ് വലിയ ചർച്ചയായതോടെ ജയശ്രീയുടെ സുഹൃത്തും നടിയുമായ അദ്വിതി ഷെട്ടി രംഗത്തെത്തി. വ്യക്തിപരമായ സംഘര്‍ഷങ്ങള്‍ക്കപ്പുറം വിനോദ മേഖലയിലെ തൊഴിലില്ലായ്മ ഈ മേഖലയിലെ പലരെയും വിഷാദത്തിലേക്ക് തള്ളിയിടുന്നുണ്ടെന്നായിരുന്നു അദ്വിതിയുടെപ്രതികരണം.
ജയശ്രീ വിഷാദവുമായി കുറച്ചുകാലങ്ങളായി പോരാടുകയാണെന്നും കുടുംബ പ്രശ്നങ്ങളുമുണ്ടെന്നും താരം വ്യക്തമാക്കി. അതിനൊപ്പം കോവിഡ് വന്നതോടെ സിനിമകളും കുറഞ്ഞെന്നും താരം പറഞ്ഞു. ഇടയ്ക്കിടെ ഫോൺ നമ്പർ മാറ്റുന്നത് കൊണ്ട് ഇപ്പോൾ ജയശ്രീ എവിടെയുണ്ടെന്ന് അറിയാൻ എളുപ്പമായിരുന്നില്ല. കുറച്ച് കാലങ്ങളായി അവർ ഒറ്റയ്ക്കാണ് താമസിക്കുന്നത്.
വിവരങ്ങളറിയാൻ ഞാൻ സാമൂഹിക മാധ്യമത്തിലൂടെ സന്ദേശം അയച്ചു. നന്നായി പോകുന്നുവെന്നായിരുന്നു മറുപടി. എന്നാൽ ജയശ്രീയുടെ കുറിപ്പ് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. നമ്പർ സംഘടിപ്പിച്ച് തുടർച്ചയായി വിളിച്ചപ്പോൾ അവർ ഫോണെടുത്തു. അവർ കരയുകയായിരുന്നു, സുഖമില്ലെന്നായിരുന്നു മറുപടി.- അദ്വിതി പറഞ്ഞു.
ആരാധകരും സുഹൃത്തുക്കളും ഉൾപ്പടെ എല്ലാവരും ആശങ്കയിലാണെന്ന് താൻ പറഞ്ഞതുകൊണ്ടാണ് ആദ്യത്തെ പോസ്റ്റ് ജയശ്രീ നീക്കം ചെയ്തതെന്നും താരം കൂട്ടിച്ചേർത്തു. മോഡലിംഗ് രംഗത്തുനിന്ന് അഭിനയരംഗത്തേക്കെത്തിയ ജയശ്രീയുടെ അരങ്ങേറ്റം ഇമ്രാന് സര്ദാരിയയുടെ ‘ഉപ്പു ഹുളി ഖര’ എന്ന ചിത്രത്തിലൂടെ ആയിരുന്നു. കന്നഡ ബിഗ് ബോസ് സീസണ് 3 മത്സരാര്‍ഥിയുമായിരുന്നു ജയശ്രീ.
പ്രതികരിക്കാൻ ഇവിടെ എഴുതുക