സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കറിന് എൻഐഎ നോട്ടീസ് നൽകി.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അഞ്ചു മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഐഎ ആവശ്യപ്പെട്ടത്. പ്രതികളുമായുളള ശിവശങ്കറിന്റെ ബന്ധങ്ങളാണ് ചോദ്യംചെയ്യലിൽ ഉയർന്നത്. കസ്റ്റംസിന് നൽകിയ അതേ മൊഴിയാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ ശിവശങ്കർ എൻഐഎ സംഘത്തോടും ആവർത്തിച്ചത് എന്നാണ് സൂചന.
സ്വപ്ന സുരേഷിന്റെ ഭർത്താവ് തന്റെ ബന്ധുവാണെന്നും ആ അടുപ്പമാണ് ഇവരുടെ കുടുംബവുമായി ഉണ്ടായിരുന്നതെന്നും ശിവശങ്കർ പറഞ്ഞതായാണ് വിവരം. സ്വര്‍ണക്കടത്ത് വിവരങ്ങളെല്ലാം ശിവശങ്കർ അറിഞ്ഞിരുന്നുവെന്ന സരിത്തിന്റെ മൊഴി ശിവശങ്കർ നിഷേധിച്ചു. സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്. സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസിനെ കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ശിവശങ്കർ മൊഴി നൽകിയെന്നാണ് സൂചന.
സ്വർണം പിടികൂടുന്നതിന് മുമ്പ് പ്രതികൾ ശിവശങ്കറിന്റെ ഓഫീസിലെത്തി കണ്ടോയെന്ന കാര്യം കൂടി എൻഐഎ സംഘം അന്വേഷിക്കുന്നുണ്ട്. ഇതിനായി സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളും എൻഐഎ പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക