ഇടുക്കി: സ്വന്തം സഹോദരിയുടെ വിവാഹത്തിനായി വീട്ടില്‍ കരുതിവച്ച സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ പതിനേഴുകാരന് അറസ്റ്റില്‍.കൂട്ട് പ്രതികളായ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
നെടുങ്കണ്ടം ബാലഗ്രാം സ്വദേശിയുടെ വീട്ടില്‍ നിന്നാണ് 23 പവന് സ്വര്‍ണം മോഷണം പോയത്. വീട്ടില്‍ അറിയാതിരിക്കാന്‍ മുക്കുപണ്ടം പകരം വച്ചായിരുന്നു കൗമാരക്കാരന്റെയും സംഘത്തിന്റെയും കവര്‍ച്ച. മൊബൈല്‍ ഫോണ്‍ വാങ്ങി മറിച്ച് വില്‍ക്കുന്നതിനായി പണം കണ്ടെത്താനായിരുന്നു മോഷണം.
പണത്തിന് ആവശ്യം വന്നപ്പോള്‍ കഴിഞ്ഞ ദിവസം അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം, പണയം വയ്ക്കാനായി ഗൃഹനാഥന് പുറത്തെടുത്തിരുന്നു. ഈ സമയത്താണ് ആഭരണങ്ങള്‍ മാറിയിരിക്കുന്നതായി ശ്രദ്ധിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുക്കുപണ്ടമാണെന്നും സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്നും കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. ഒടുവില്‍ പോലീസ് അന്വേഷണം ചെന്നെത്തിയത് വീട്ടിലെ തന്നെ 17 കാരന്റെ നേരെയും.
അമ്മയുടെ ചികത്സയ്ക്കായി പിതാവും സഹോദരിയും കൂടി കോട്ടയത്ത് പോയ സമയത്താണ് മോഷണം നടത്തിയത്. സ്വര്‍ണം ആദ്യം പണയം വച്ചു, പിന്നീട് കേസിലെ മറ്റൊരു പ്രതിയായ ജാഫറിന് എട്ട് ലക്ഷത്തി എണ്ണായിരം രൂപയ്ക്ക് വിറ്റു. ഇയാള്‍ ഇത് 8,20,000 രൂപയ്ക്ക് ഈ സ്വര്‍ണം മറിച്ച് വിറ്റെന്നും പൊലീസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക