വിവാദ വ്യവസായി റോയി കുര്യനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ആഢംബര കാര്‍ വാങ്ങി എട്ട് മാസം കഴിഞ്ഞിട്ടും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇതിലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്.
ആഢംബര കാറും ടോറസ് ലോറികളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തണ്ണിക്കോട് ഗ്രൂപ്പ് ചെയര്മാന് കൂടിയായ റോയി കുര്യന് ടിപ്പര്‍ ലോറികളുമായി നടത്തിയ റോഡ് ഷോയാണ് വിവാദത്തിന് തുടക്കമിട്ടത്. സംഭവത്തില്‍ റോയി കുര്യനെതിരെ കോതമംഗലം പൊലീസും കേസെടുത്തിട്ടുണ്ട്
ഭൂതത്താന്‍കെട്ട് മുതല്‍ കോതമംഗലം വരെയായിരുന്നു റോയി കുര്യന്റെ വിവാദ റോഡ് ഷോ. ഒരു കോടി രൂപയോളം വിലയുള്ള പുതിയ ബെന്‍സ് കാറിന് മുകളില്‍ ഇരുന്ന് ആറ് പുതിയ ഭാരത് ബെന്‍സ് ടോറസുകളുടെ അകമ്പടിയോടെയായിരുന്നു കുര്യന് റോഡ് ഷോ നടത്തിയത്.
പ്രധാന ജംഗ്ഷനുകളില്‍ വാഹനം നിര്‍ത്തി അഭ്യാസ പ്രകടനവും നടത്തി. നഗരം ഗതാഗതക്കുരുക്കില്‍പ്പെട്ടപ്പോള്‍ പ്രതിഷേധവുമായി ഓട്ടോ ഡ്രൈവര്‍മാര്‍ സംഘടിച്ചു. അതൊന്നും വകവയ്ക്കാതെ വഴിയരുകില്‍ നിന്നവരെ കൈവീശികാണിച്ച് റോയിയുടെ റോഡ് ഷോ തുടരുകയായിരുന്നു.
നേരത്തെ ശാന്തന്‍പാറയിലെ ക്രഷര്‍ യൂണിറ്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച് റോയി കുര്യന് വിവാദത്തില്‍പ്പെട്ടിരുന്നു. ഈ സംഭവത്തിലും ഇയാള്‍ക്കെതിരെ കേസുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക