ആലപ്പുഴ: ആലുവ, കടുങ്ങല്ലൂരില്‍ നാണയം വിഴുങ്ങി കുട്ടിമരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടുകാര്‍. കുട്ടിക്ക് യാതൊരു കുഴപ്പവുമില്ലെന്നും പഴവും വെള്ളവും കൊടുത്താല്‍ നാണയം ഇറങ്ങിപ്പൊയ്ക്കൊള്ളുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു. മൂന്ന് ദിവസം കഴിഞ്ഞ് ചെല്ലാനാണ് ഡോക്ടര്‍ പറഞ്ഞതെന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലേക്ക് മടങ്ങിയതെന്നും ഇവര്‍ പറയുന്നു.
കുട്ടി നാണയം വിഴുങ്ങിയെന്ന് മനസിലാക്കിയ വീട്ടുകാര്‍ ആലുവ താലൂക്ക് ആശുപത്രിയിലാണ് ആദ്യം കുട്ടിയെ എത്തിച്ചത്. അവിടെവച്ച് എക്സ് റേ എടുത്തെങ്കിലും കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് വീട്ടിലേക്കു പൊയ്ക്കോളാന്‍ പറയുകയായിരുന്നു. എന്നാല്‍ ഓട്ടോ ഡ്രൈവറാണ് നിര്‍ബന്ധിച്ച് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു പോകാമെന്നു പറഞ്ഞത്. ഇതിനേ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
എന്നാല്‍ ആശുപത്രില്‍ ശിശുരോഗ വിദഗ്ധനില്ലാത്തതിനാലാണ് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് ആയച്ചതെന്ന് ആലുവ താലൂക്ക് ആശുപത്രി സൂപ്രണ്ട് പ്രസന്ന പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കാണ് അവര്‍ ആശുപത്രയില്‍ വന്നതെന്നും എക്സ്റേ എടുത്തപ്പോള്‍ നാണയം കണ്ടെത്തിയെന്നും അവര്‍ പറഞ്ഞു. സംഭവത്തിന്റെ ഗൗരവം ബന്ധുക്കളെ ധരിപ്പിച്ചതായും അവര്‍ പറഞ്ഞു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ പരിശോധനയ്ക്ക് ശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ജനറല്‍ ആശുപത്രില്‍ നാണയം പുറത്തെടുക്കാന്‍ സംവിധാനമില്ലാത്തതിനെ തുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. ഇവിടുത്തെ ആംബുലന്‍സിലാണ് കുട്ടിയെ ആലുപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ചത്.
ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോള്‍ പഴവും വെള്ളവും കൊടുത്താല്‍ നാണയം ഇറങ്ങിപ്പൊയ്ക്കൊള്ളുമെന്നും പിന്നീട് വയറിളക്കിയാല്‍ അത് പുറത്തുപോകുമെന്നും ഡോക്ടര്‍ പറഞ്ഞതിനാല്‍ ഇവര്‍ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ രാത്രിയോടെ കുട്ടിയുടെ നില വഷളായി. പുലര്‍ച്ചയോടെ മരണം സംഭവിച്ചു
സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്ക് എതിരെ ഉള്‍പ്പെടെ രൂക്ഷമായ ആരോപണങ്ങള്‍ കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിച്ച സാഹചര്യത്തിലാണു നടപടി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടിക്ക് ചികിത്സ നിഷേധിച്ചോ, ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് പിഴവുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക