സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി തട്ടിയ കേസിലെ പ്രതി ബിജുലാലിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ട്രഷറിയിലെ സോഫ്റ്റ് വെയര്‍ സെക്യൂരിറ്റി ഓഡിറ്റിങ്ങിന് വിധേയമാക്കുമെന്നും അറിയിച്ചു. തട്ടിപ്പ് കണ്ടുപിടിച്ച എസ്.ടി.ഒ ബാബു പ്രസാദ് ഒഴികെയുള്ളവരെ സ്ഥലം മാറ്റിയിരുന്നു. സമാനമായ സംഭവം എവിടെയെങ്കിലുമുണ്ടോ എന്ന് പരിശോധിക്കുമെന്നും ബിജുലാല്‍ ഗുരുതരമായ സൈബര്‍ കുറ്റകൃത്യം ചെയ്തുവെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്വേഡ് ഉപയാഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ജൂലൈ 27നാണ് പണം മോഷ്ടിച്ചത്. സർക്കാർ അക്കൗണ്ടിൽ നിന്ന് തന്റെ ട്രഷറി അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും ഘട്ടംഘട്ടമായി ഉദ്യോഗസ്ഥൻ പണം മാറ്റി. തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം രേഖകള്‍ ഉദ്യോഗസ്ഥന് ഡിലീറ്റാക്കി. എന്നാല്‍ പണം കൈമാറ്റത്തിനുള്ള ഡേ ബുക്കില്‍ 2 കോടിയുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്.
പരാതി കിട്ടിയതിന് പിന്നാലെ ബിജുലാലിന്റെ കരമനയിലുള്ള വീട്ടിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. ബിജുലാലും ഭാര്യ സിനിയും ഒളിവിൽ പോയെന്നാണ് പൊലീസിന്റെ നിഗമനം. കേസിൽ വിശദമായ അന്വേഷണത്തിന് ട്രഷറി വിജിലൻസ് ജോയിന്റ് ഡയറക്ടർ വി.സാജനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ തുക തട്ടിയെടുത്തിട്ടുണ്ടാകാം എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ബിജുലാലിന്റെയും ഭാര്യയുടെയും ട്രഷറി അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക