സംസ്ഥാനത്ത് മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു. മഴ കനത്തതിനെ തുടർന്ന് ഭവാനിപ്പുഴയിൽ വെള്ളപ്പൊക്കം ഉണ്ടായി. ഇതേത്തുടർന്ന് അട്ടപ്പാടി താവളം പാലത്തിൽ വെള്ളം കയറി. പുഴയോരങ്ങളില്‍ താമസിക്കുന്നവരും അട്ടപ്പാടി, നെല്ലിയാമ്പതി ചുരം റോഡുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
മഴ ശക്തമായതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു ഷട്ടർ കൂടി ഉയർത്തി. രാവിലെ 7.20ന് ആണ് ഷട്ടർ തുറന്നത്. നേരത്തെ ഡാമിലെ ഒരു സ്ലൂയിസ് ഗേറ്റിലൂടെ ജലം തുറന്നുവിട്ടിരുന്നു. നിലവിൽ രണ്ട് സ്ലൂയിസ് ഗേറ്റ് വഴിയാണ് ജലം പുറത്തേക്ക് ഒഴുക്കിവിടുന്നത്.ചാലക്കുടി പുഴയിൽ ജലനിരപ്പ് ഒരു മീറ്ററോളം ഉയർന്നിട്ടുണ്ട്. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.
ആരും പുഴയിൽ ഇറങ്ങരുത്. പുഴയോര വാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. പുഴയിൽ മീൻ പിടിക്കുന്നതിനും വിലക്കുണ്ട്. 424 മീറ്റർ ആണ് അണക്കെട്ടിന്റെ സംഭരണശേഷി. ഇപ്പോൾ അണക്കെട്ടിലെ ജലനിരപ്പ് 419 മീറ്റർ ആണ്. നിരൊഴുക്ക് ശക്തമായതിനെ തുടർന്നാണ് ഷട്ടർ ഉയർത്തി ജലംപുറത്തേക്ക് ഒഴുക്കുന്നത്.
ഇടുക്കി കല്ലാർക്കുട്ടി, പാംബ്ല അണക്കെട്ടുകളുടെ കൂടുതൽ ഷട്ടറുകളും ഇന്ന് തുറക്കും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളുടെ ഷട്ടര്‍ ഇന്നലെ ഉയര്‍ത്തിയിരുന്നു. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത് എന്നും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക