അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം അതാണ് ഗാർഗ്ഗി അനന്തൻ. ആ അഭിനിവേശം തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലേക്കും എത്തിച്ചു. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയ്ക്കു തന്നെ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഗാർഗ്ഗി. ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസിറ്റിവലിൽ പ്രദർശിപ്പിച്ച റൺ കല്യാണിയിലെ അഭിനയത്തിനാണ് ഗാർഗ്ഗി അവാർഡ് നേടിയത്. അവാർഡിന്റെ നിറവിൽ നിൽക്കുമ്പോഴും തന്റെ ഭാവി അഭിനയ ജീവിതത്തെ പ്രതീക്ഷയോടെ നോക്കി കാണുകയാണ് ഈ അഭിനേത്രി.
മികച്ച നടിക്കുള്ള അവാർഡ്
വളരെയധികം സന്തോഷം തോന്നുന്നുണ്ട്. അവാർഡിനായുള്ള നോമിനേഷനിൽ എന്റെ പേരുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നു. സത്യത്തിൽ ഫെസ്റ്റിവലിനെ കുറിച്ച് കൂടുതൽ ചിന്തിച്ചില്ലെന്ന് വേണം പറയാൻ. ഞാനിവിടെ ലോക്ഡൗൺ ആയതിനാൽ ക്ലാസിന്റെ കാര്യങ്ങൾ നോക്കി പോവുകയായിരുന്നു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പെർഫോമിങ്ങ് ആർട്സ് ചെയ്തു കൊണ്ടിരിക്കുകയാണിപ്പോൾ. കേട്ടപ്പോൾ വളരെയധികം സന്തോഷമായി. ഉടൻ തന്നെ അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. എന്റെ അച്ഛൻ വിദേശത്താണ്. വീഡിയോകോളിലൂടെ അച്ഛനെയും അറിയിച്ചു. നിനക്ക് അവാർഡ് ലഭിക്കുമെന്ന് ഞാൻ പറഞ്ഞില്ലേ എന്നായിരുന്നു അച്ഛന്റെ പ്രതികരണം. എനിക്ക് ഈ ചിത്രത്തിന് അവാർഡ് ലഭിക്കുമെന്ന് അച്ഛൻ എന്നോട് ആദ്യമേ പറഞ്ഞ് മോട്ടിവേറ്റ് ചെയ്യുമായിരുന്നു. എന്റെ ആദ്യത്ത പടമാണ് ഇതിന് ലഭിക്കില്ലെന്നായിരുന്നു എന്റെ മറുപടി
ഞാൻ സോഷ്യൽ മീഡിയയിൽ ആക്ടീവായ വ്യക്തിയല്ല. ഫോൺ എപ്പോഴും നോക്കിയിരിക്കുന്ന ശീലവും ഇല്ല. ഒരുപാട് പേരായി വിളിച്ച് അഭിനന്ദനം അറിയിക്കുന്നു. സത്യത്തിൽ എക്സൈറ്റ്മെന്റ് അടിച്ച് ക്ഷീണിച്ചുവെന്ന് വേണം പറയാൻ (ചിരിക്കുന്നു).
റൺ കല്യാണി
കല്യാണി എന്ന പെൺകുട്ടിയുടെ നാല് ദിവസത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. അവളുടെ വിരസമായ ജീവതത്തെ കുറിച്ചും ആ നാല് ദിവസത്തെ സംഭവവികാസങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമ എന്നതിനുപരി മനുഷ്യപക്ഷ സിനിമയാണിത്. അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്ക് ഇഷ്ടം.
ചിത്രത്തിൽ എനിക്ക് സംഭാഷണങ്ങൾ വളരെ കുറവായിരുന്നു. ശരീരഭാഷയിലൂടെയാണ് കല്യാണി എന്ന കഥാപാത്രം മുന്നോട്ട്പോവുന്നത്. സംഭാഷണങ്ങളേക്കാൾ ശരീരഭാഷ കൊണ്ട് അഭിനയിക്കുന്നതിനോട് എനിക്ക് വളരെയധികം ഇഷ്ടമാണ്. അഭിനയത്തിൽ ശരീരത്തിന്റെ സാധ്യതകളെ പറ്റി പഠനത്തോട് അനുബന്ധിച്ച് ഗവേഷണം ചെയ്തിരുന്നു. തൃശ്ശൂർ സ്കൂൾ ഡ്രാമയിലെ പഠനത്തിന്റെ അവസാന കാലഘട്ടത്തിലായിരുന്നു ഈ സിനിമയിലേക്കുള്ള അവസരം ലഭിക്കുന്നത്.
ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നു സുനിത സി.വി വഴിയാണ് ഞാൻ ഈ ചിത്രത്തിലേക്ക് എത്തുന്നത്. മറ്റൊരു ചിത്രത്തിന്റെ ഓഡിഷന് വേണ്ടി സുനിതേച്ചിയുമായി പരിചയപ്പെട്ടിരുന്നു. ഇതിന്റെ സംവിധായക ഗീത എന്റെ ഫോട്ടോ കാണുകയും പിന്നീട് വിളിക്കുകയുമായിരുന്നു. ആദ്യം കല്യാണിയുടെ ഒരു ചെറിയ മോണോലോഗ് ചെയ്യാനാണ് ആവശ്യപ്പെട്ടത്. പിന്നീട് ഒരു സീൻ സ്വന്തമായി അവതരിപ്പിച്ച് അയച്ച് നൽക്കാനും അവർ ആവശ്യപ്പെട്ടു. ഇതിനെല്ലാം സ്ക്കൂൾ ഓഫ് ഡ്രാമയിലെ സുഹൃത്തുക്കൾ എന്നെ വളരെയധികം സഹായിച്ചിരുന്നു. പിന്നീട് നേരിൽ കാണുകയും ഈ ചിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.
രാമക്ഷേത്രം: തമ്മിൽ ഇടഞ്ഞ് കോൺഗ്രസ്സും ലീഗും, നാളെ അടിയന്തര നേതൃയോഗം
ഗീത ചേച്ചി
നമ്മുടെ നാട്ടിൽ വളരെ കുറച്ച് സ്ത്രീ സംവിധായകരെയുള്ളൂ. ഗീത ചേച്ചിക്ക് ഒരുപാട് വർഷത്തെ കഷ്ടപ്പാടുകൾക്ക് ശേഷമാണ് സ്വന്തമായൊരു സിനിമ സഫലീകരിക്കാൻ സാധിച്ചത്. പല സമയത്തും സിനിമയ്ക്കു വേണ്ടിയുള്ള ഫണ്ടിങ്ങിന് ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് ചേച്ചി പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഒരു സ്ത്രീ സംവിധായക എന്ന രീതിയിലുള്ള ബുദ്ധിമുട്ടുകളും അവർ നേരിട്ടിട്ടുണ്ട്.
ഒരു സ്ത്രീ സംവിധായകയുള്ള പ്രോജക്റ്റിൽ അഭിനയിച്ച് കൊണ്ട് തന്നെയാവണം എനിക്ക് വേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടില്ല. നമ്മളെ അത്രയ്ക്കും കംഫർട്ടബിളാക്കിയിട്ടാണ് ചേച്ചി അഭിനയിപ്പിക്കുന്നത്. വളരെ സിമ്പിളായിട്ടാണ് കല്യാണിയെ എന്റെ കൈയിലേക്ക് തന്നത്.
സ്കൂൾ ഓഫ് ഡ്രാമ നൽകിയ ശക്തി
ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ അഭിനയത്തോട് താത്പര്യമുള്ള വ്യക്തിയായിരുന്നു. സ്കൂളിലെ പരിപാടിക്കെല്ലാം നാടകം അവതരിപ്പിച്ചിട്ടുണ്ട്. ശരിക്കും സ്റ്റേജിൽ നാടകം അവതരിപ്പിക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ് എനിക്ക് ലഭിക്കുന്നത്. അഭിനയത്തെ ഡിവൈൻ മാഡ്നസ്സ് എന്നാണ് പറയുക. അരങ്ങിൽ നിൽക്കുമ്പോൾ അത്തരത്തിലൊരു അനുഭൂതിയിലൂടെയാണ് ഞാൻ കടന്നുപോവുന്നത്.
നാടകം പഠിപ്പിക്കുന്ന സ്ഥലമുണ്ടെന്നോ അതിന്റെ സാധ്യതകളെ പറ്റിയോ എനിക്ക് വലിയ അറിവ് ആ കാലഘട്ടത്തിലുണ്ടായിരുന്നില്ല. സ്ക്കൂൾ പഠനത്തിനുശേഷം കാനഡയിൽ പോവാനായിരുന്നു എന്റെ പ്ലാൻ. പാസ്പോർട്ട് ലഭിക്കാൻ വൈകിയതിനാൽ നാട്ടിലെ പല കോഴ്സുകൾക്കും ഞാൻ അപേക്ഷിച്ചു. പിന്നീട് അച്ഛനാണ് സ്കൂൾ ഓഫ് ഡ്രാമയെ കുറിച്ചുള്ള പരസ്യം കണ്ട് പറയുന്നത്. ഇവിടെ അഡ്മിഷൻ കിട്ടിയപ്പോഴും ഈ രംഗത്ത് തുടരണമെന്ന് വിചാരിച്ചിരുന്നില്ല. പാസ്പോർട്ട് കിട്ടിയാൽ കാനഡയിലേക്ക് തിരിക്കണമെന്നായിരുന്നു മനസിൽ. പിന്നീട് ഇവിടെത്തെ നാടക കളരികൾ എന്നെ ഈ രംഗത്തോട് വല്ലാതെ അടുപ്പിക്കുകയായിരുന്നു. പിന്നീട് നാടകമായി എന്റെ എല്ലാം. കല്യാണിയെ അവതരിപ്പിക്കാൻ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനം ഒരുപാട് സഹായിച്ചിരുന്നു. അത്രയ്ക്കും തീക്ഷ്ണമായ അഭിനയ കളരിയാണ് അവിടെ നിന്ന് ലഭിച്ചത്.
ഞാൻ അഭിനയത്തെ പ്രണയിക്കുന്നു
അഭിനയത്തോടാണ് എന്റെ അഭിനിവേശം അത് സംവദിക്കുന്ന ഏത് രംഗവും എനിക്ക് പ്രിയപ്പെട്ടതാണ്. അത് സിനിമയായലും ശരി നാടകമായാലും ശരി. സിനിമയായാലും നാടകമായും രണ്ട് മീഡിയമാണ് പക്ഷേ അടിസ്ഥാനപരമായി എന്റെ ജോലി അഭിനയമാണല്ലോ അതിനെയാണ് ഞാൻ അഗാധമായി പ്രണയിക്കുന്നത്.
നാടകവും സിനിമയും
നാടകത്തിൽ അഭിനയിക്കുന്നത് നേരിട്ട് ഓഡിയൻസിന് വേണ്ടിയാണ്. അഭിനേതാവും ഓഡിയൻസും തമ്മിൽ സവിശേഷമായ ബന്ധം ആ സമയത്ത് ഉടലെടുക്കുന്നുണ്ട്. ഒരു തരത്തിലൊരു ഊർജമാണിത്. എന്നാൽ സിനിമയിൽ ക്യാമറയ്ക്ക് മുന്നിലുള്ള അഭിനയമാണല്ലോ. അവിടെ ഈ ഓഡിയൻസിനെ നമുക്ക് മിസ് ചെയ്യും. ആദ്യ ദിവസം ഇത്തരത്തിൽ അഭിനയക്കുമ്പോൾ എനിക്ക് അൽപം ബുദ്ധിമുട്ട് തോന്നിയിരുന്നു. എന്നാൽ ഞങ്ങളുടെ ക്യാമറമാൻ മധു ചേട്ടൻ വളരെ മനോഹരമായി എന്നെ ആ ബുദ്ധിമുട്ടിൽ നിന്ന് കരകയറാൻ സഹായിച്ചു. ഈ ഒരു രീതിയോട് പൊരുത്തപെടാൻ അദ്ദേഹം സഹായിച്ചു. ക്യാമറയ്ക്ക് പിന്നിൽ മധു ചേട്ടനുള്ളത് എനിക്ക് വല്ലാത്തൊരു ആത്മവിശ്വാസം നൽകിയിരുന്നു. സത്യത്തിൽ സിനിമ അഭിനയത്തിന്റെ വേളയിൽ ഞാൻ ഓഡിയൻസിനെ വല്ലാതെ മിസ് ചെയ്തുവെന്ന് വേണം പറയാൻ. സിനിമയിൽ അഭിനയിക്കുമ്പോൾ അതിന്റേതായ ഒരു സുഖമുണ്ട്. അത് വേറെ തന്നെയാണ്. ഇവ രണ്ടും രണ്ട് തരത്തിലുള്ള അനുഭവമാണ് എനിക്ക് സമ്മാനിച്ചത്.
സിനിമാരംഗത്തെ പ്രയാസങ്ങൾ
സിനിമയിൽ ഞാൻ തുടങ്ങിയിട്ടേയുള്ളു. സിനിമയിലെ ബുദ്ധിമുട്ടുകളെ കുറിച്ച് ഞാൻ മനസിലാക്കാൻ ഇരിക്കുന്നതേയുള്ളു. എനിക്ക് തോന്നുന്നത് സിനിമയിൽ തലകാണിക്കുന്നതിനേക്കാൾ പിടിച്ചുനിൽക്കാനായിരിക്കും ബുദ്ധിമുട്ട്.
എന്റെ അവാർഡ് ആഘോഷിക്കപ്പെടാഞ്ഞപ്പോൾ
വാണിജ്യ ചിത്രങ്ങളാണ് ആഘോഷിക്കപ്പെടുക അതാണല്ലോ ജനങ്ങളിലേക്ക് എത്തുന്നത്. അതേ സമയം റൺ കല്യാണി പോലുള്ള പാരലൽ സിനിമകൾ ഫെസ്റ്റിവലുകളിലും മറ്റുമാണ് കാണാൻ പറ്റുക. ജനകീയമാവുകയെന്ന് കടമ്പയുണ്ടല്ലോ. അത് കൊണ്ടായിരിക്കണം മൂത്തോനിലെ ഒരോ അവാർഡുകളും ആഘോഷിക്കപ്പെട്ടത്. മാത്രമല്ല അത് വളരെ നല്ല ചിത്രവുമാണ്. റൺ കല്യാണിയിലെ അവാർഡ് ആഘോഷിക്കപ്പെടാനായി അത് ആളുകളിലേക്ക് എത്തിയിട്ടില്ലല്ലോ.
സത്യത്തില്‍ എന്റെ അവാര്‍ഡ് ചര്‍ച്ചയാകാത്തതില്‍ എനിക്ക് കാര്യമായ വിഷമം ഉണ്ടായിരുന്നില്ല.
എന്നാല്‍ മൂത്തോനിലെ അഭിനയത്തിന് നിവിന്‍ പോളിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത് ചര്‍ച്ചയാവുമ്പോള്‍ അതേ ചിത്രത്തിലെ അഭിനയത്തിന് അവാര്‍ഡ് ലഭിച്ച സഞ്ജന ദീപുവിന്റെ പേര് അത്രത്തോളം പരാമര്ശിക്കപ്പെടാതെ പോവുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി.
നാടകവും സിനിമയും ഒരുമിച്ച്
പാരലൽ സിനിമ വാണിജ്യ സിനിമ അതൊന്നും മനസിലില്ല. നല്ല കഥാപാത്രങ്ങൾക്കായിട്ടാണ് ഞാൻ കാത്തിരിക്കുന്നത്. പഠിത്തവും ഒപ്പം കൊണ്ടുപോവണം. സിനിമയും നാടകവും ഒരുമിച്ച് കൊണ്ടുപോവണമെന്നാണ് എന്റെ ആഗ്രഹം.
നാടകത്തിന് നമ്മുടെ നാട്ടിൽ കാര്യമായ പ്രാധാന്യം ലഭിക്കുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. പുറം രാജ്യങ്ങളിൽ നാടകത്തെ ഗൗരവത്തോടു കൂടിയാണ് കാണുന്നത്. പൈസ മുടക്കി ടിക്കറ്റെടുത്ത് കാണാൻ അവിടെ ആളുകളുണ്ട്. എന്നാൽ ഇവിടെ അത്തരത്തിലൊരു സംസ്ക്കാരമില്ല. ഉത്സവങ്ങൾക്കെല്ലാം വരുന്ന നാടകങ്ങൾ കണ്ടുപോവുക അത്രയേയുള്ളു. അതെല്ലാം മാറി നാടകം എന്ന കല ഉയർന്ന് വരണമെന്നാണ് ആഗ്രഹിക്കുന്നത്. അതാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക