ഭർത്താവ് വീട് പൂട്ടി പോയതിനെ തുടർന്ന് അഞ്ചു വയസുകാരനും അമ്മയും നാലു ദിവസമായി വീട്ടുവരാന്തയിൽ. എറണാകുളം നെല്ലിക്കുഴി സ്വദേശി റെജീനയും മകനെയുമാണ് ഭർത്താവ് ഇബ്രാഹാം വീട്ടിൽ കയറ്റാത്തത്. തുടർന്ന് പ്രതിഷേധമായി വീടിന് വെളിയിൽ കുത്തിയിരിക്കുകയാണ്.
മൂവാറ്റുപുഴ മുളവൂരിലെ വീടിന് മുന്നിൽ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് റെജീനയും മകനും ഇരിക്കുന്നത്. സംഭവത്തിൽ റെജീനയുടെ പരാതിയിൽ ഭര്‍ത്താവായ ഇബ്രാഹിമിനെതിരെ പൊലീസ് കേസെടുത്തു.
കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് ഭർത്താവ് വീട് പൂട്ടി ഇറങ്ങിയത്. കുടുംബവഴക്കിനെ തുടർന്ന് കുറച്ച് മാസങ്ങൾക്ക് മുന്‍പ് ഭർത്താവ് ഇബ്രാഹിം തന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്ന് റെജീന ആരോപിക്കുന്നു. ഇതേ തുടർന്ന് ഇബ്രാഹിമിനെതിരെ ഗാർഹിക പീഡനത്തിന് റെജീന കോതമംഗലം കോടതിയിൽ ഹർജി നൽകി. കേസിൽ റെജീനയ്ക്ക് അനുകൂലമായി വിധി വന്നു. ഇതേത്തുടർന്ന് മൂവാറ്റുപുഴ പൊലീസ് നടത്തിയ ചർച്ചയിൽ റെജീനയെയും മകനെയും സംരക്ഷിച്ചുകൊള്ളാമെന്ന് ഇബ്രാഹിം വാക്ക് നൽകി.
തുടർന്ന് രണ്ട് വാഹനങ്ങളിലായി ഇരുവരും മുളവൂരിലെ വീട്ടിലേക്ക് തിരിച്ചു. ഇബ്രാഹിം പക്ഷേ വീട്ടിലേക്ക് എത്തിയില്ല. റെജീനയെത്തി നോക്കിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നു. പൊലീസെത്തി ഇബ്രാഹിമിനെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആണ്.
തുടർന്ന് റെജീനയുടെ പരാതിയിൽ ഇബ്രാഹിമിനെതിരെ ഗാർഹിക പീഡനത്തിന് പൊലീസ് കേസെടുത്തു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ കോടതിയെ അറിയിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക