കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം ലഭിച്ചു. കുറ്റ പത്രം വായിച്ച് കേള്‍ക്കുന്ന 13ാം തീയതി വരെ കേരളം വിട്ട് പുറത്ത് പോകരുതെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം അനുവദിച്ചത്.
ഇനിയുള്ള ഹിയറിംഗുകളില്‍ ഫ്രാങ്കോ കോടതിയില്‍ ഹാജരാകുകയും വേണം. അതേസമയം കേസില്‍ നിന്ന് ഹാജരാകണമെന്ന് കാണിച്ച് ഫ്രാങ്കോ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ഫ്രാങ്കോയെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാനാകില്ലെന്നും വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് വി.ആര് രാമസുബ്രമഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഹരജി തള്ളിയത്.
ആത്മീയ ശക്തി കോടതിക്ക് മേല്‍ പ്രയോഗിക്കാനാണോ ശ്രമമെന്നും ഫ്രാങ്കോയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ചോദിച്ചു.
സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും കാണിച്ചായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയെ സമീപിച്ചത്.
നേരത്തെ വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച ഹരജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാല്‍ അധികാരദുര്‍വിനിയോഗം നടത്തി ലൈംഗികപീഡനം, അന്യായമായി തടവില്‍ വയ്ക്കല്‍, ഭീഷണി തുടങ്ങിയവയ്ക്കെതിരായ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയടക്കം 83 സാക്ഷികളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക