‘വലിയ 2 സ്ഫോടന ശബ്ദങ്ങൾ കേട്ടാണ് ഓടിച്ചെന്നത്. ക്രോസ് റോഡിൽ വിമാനത്താവള വളപ്പിന്റെ മതിൽ തകർത്ത് വിമാനത്തിന്റെ ഒരു ഭാഗം പുറത്തേക്കു കാണാമായിരുന്നു. ഒപ്പം നിലവിളികളും ഉയർന്നു കേട്ടു’ – വിമാനം വീണതിനു തൊട്ടടുത്ത് അകത്തേക്കു കയറാനുള്ള വലിയ ഗേറ്റുണ്ട്. അതു സുരക്ഷാ ഉദ്യോഗസ്ഥർ തുറക്കാത്തതിനാൽ ഏറെ നേരം പുറത്തുനിൽക്കേണ്ടിവന്നു. പിന്നീട് ഗേറ്റ് തുറന്നെങ്കിലും അകത്തേക്കു കയറ്റി വിട്ടില്ല.
രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ പ്രദേശവാസി ജുനൈദ് പറയുന്നു. കാര്യമായി പരുക്കേൽക്കാത്ത യാത്രക്കാർ പലരും എമർജൻസി വാതിൽ വഴിയും മറ്റും പുറത്തേക്ക് ഇറങ്ങുന്നുണ്ടായിരുന്നു. റൺവേയ്ക്കു ചുറ്റുമുള്ള ലിങ്ക് റോഡ് വഴി ആംബുലൻസും ഫയർ എൻജിനും എത്തിയതു വിമാനത്തിന്റെ മറുഭാഗത്തേക്കായിരുന്നു. ഈ സമയം, അവിടെയെത്തിയ മലയാളികളായ ഉദ്യോഗസ്ഥരോട് ഞങ്ങളുടെ സേവനം ആവശ്യമാണോ എന്നു ചോദിച്ചപ്പോൾ അവരാണ് അകത്തേക്കു കയറ്റിവിട്ടത്.
ആ സമയം, അഗ്നിരക്ഷാസേനയുടെ ഒരു വാഹനവും ഒരു ആംബുലൻസും ആണ് അവിടെ ഉണ്ടായിരുന്നത്. എന്നാൽ, യാത്രക്കാർ പുറത്തിറങ്ങി നിന്ന ഭാഗത്തേക്ക് ആംബുലൻസിനും ഫയർ ഫോഴ്സ് വാഹനത്തിനും എത്താനായില്ല.
ഉടൻ പ്രദേശവാസികളുടെ സ്വകാര്യ വാഹനങ്ങൾ എത്തിച്ച് യാത്രക്കാരെ ആശുപത്രികളിലേക്കു കൊണ്ടുപോയി. പിന്നീട് പൊലീസും കൂടുതൽ ആംബുലൻസുകളും അഗ്നിരക്ഷാസേനയുടെ വാഹനങ്ങളും എത്തി. കണ്ടെയ്ൻമെന്റ് സോൺ ആയതിനാൽ റോഡുകൾ അടച്ചതും ആദ്യം പ്രയാസമുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക