മരണം മുന്നിൽ കണ്ടപ്പോഴും യാത്രക്കാരെ സുരക്ഷിതരാക്കാൻ അവസാന നിമിഷം വരെ പരിശ്രമിച്ച ദീപക് സാഠേയുടെയും അഖിലേഷ് കുമാറിൻറെയും ഭൗതിക ശരീരങ്ങൾ ഇന്ന് ജന്മനാട് ഏറ്റുവാങ്ങും. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ എയർ ഇന്ത്യ എക്സ്പ്രസിലെ ഉന്നത ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയാണ് നാട്ടിലേക്ക് അയക്കുക.
പൂർണഗർഭിണിയായ ഭാര്യ മേധ അഖിലേഷിനെ കാത്തിരിയ്ക്കുകയാണ് ഇപ്പോഴും. ക്യാപ്റ്റൻ സാഠേയുടെ അമ്മയുടെ പിറന്നാൾ ദിനത്തിൽ മകൻറെ മരണവാർത്ത എത്തിയതിൻറെ ആഘാതത്തിൽ നിന്ന് നാഗ്പൂരിലെ ആ വീട് ഇനിയും മോചിതരായിട്ടില്ല. പത്ത് ദിവസം കൂടി കഴിഞ്ഞാൽ, അഖിലേഷിനെ അച്ഛാ എന്ന് വിളിക്കാൻ ഒരു കുഞ്ഞതിഥി എത്തുമായിരുന്നു.
ആ സമയത്തേക്ക് ലീവ് കരുതി വച്ച്, ഏൽപിച്ച ദൗത്യം നിറവേറ്റാനായി പോയതായിരുന്നു അഖിലേഷ്. ഉത്തർപ്രദേശിലെ മഥുരയിലുള്ള ഗോവിന്ദ് നഗറിലെ എ 16- വീട് നടുക്കത്തിലാണിപ്പോഴും. ദുബായിൽ നിന്ന് എയർ ഇന്ത്യ വിമാനം കരിപ്പൂരിലേക്ക് പറത്താൻ കോക്പിറ്റിലേക്ക് കയറും മുൻപ് അഖിലേഷ് അമ്മയോടും ഭാര്യയോടും സംസാരിച്ചു. രണ്ടാഴ്ചക്കുള്ളിൽ വീട്ടിലെത്തുന്ന പുതിയ അതിഥിയെ കുറിച്ച് ഏറെ വാചാലനായി.
രോഗങ്ങൾ അലട്ടുന്ന അമ്മ ആരോഗ്യം കൂടുതൽ ശ്രദ്ധിക്കണമെന്ന് പറഞ്ഞു. കരിപ്പൂരിലെത്തിയ ശേഷം കൂടുതൽ സംസാരിക്കാമെന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്.എന്നാൽ വെള്ളിയാഴ്ച രാത്രി എയർ ഇന്ത്യയിൽ നിന്ന് സഹോദരങ്ങൾക്ക് സന്ദേശമെത്തി. അഖിലേഷ് പറത്തിയ വിമാനം അപകടത്തിൽപെട്ടെന്നും , നില അതീവ ഗുരുതരമാണെന്നും. അധികം വൈകാതെ മരണവിവരവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക