ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുയർന്ന അഭ്യൂഹങ്ങളിലും വിവാദങ്ങളിലും പ്രതികരണവുമായി ദിഷയുടെ കുടുംബം. ആജ് തക് ഇന്ത്യടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ദിഷയുടെ മാതാപിതാക്കളായ വാസന്തി സാലിയനും സതീഷ് സാലിയനും പ്രതികരിച്ചത്. ദിഷയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാർത്തകള് അടിസ്ഥാന രഹിതമാണെന്ന് മാതാപിതാക്കൾ പറഞ്ഞു.
മകൾ മരിച്ചതിനു പിന്നാലെ അവളുടെ പ്രതിച്ഛായ തകർക്കുകയാണെന്നും മകളുടെ മരണത്തിൽ ആരെയും സംശമില്ലെന്നും അവർ വ്യക്തമാക്കി. മുംബൈ പൊലീസിന്റെ അന്വേഷണത്തിൽ അതൃപ്തി ഇല്ലെന്നും അവർ പറഞ്ഞു.
ദിഷ ഗർഭിണിയായിരുന്നുവെന്നും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നുമുള്ള ആരോപണങ്ങളും കുടുംബം തള്ളി. ദിഷയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നതെല്ലാം വ്യാജ വാർത്തകളും അഭ്യൂഹങ്ങളും മാത്രമാണെന്നും എല്ലാ മാധ്യമങ്ങളോടും സമൂഹമാധ്യമങ്ങളോടും യൂട്യൂബിനോടും മറ്റുള്ളവരോടുമായി പറയുന്നു.
ഇപ്പോൾ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഞങ്ങളെ കൊലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാം അവസാനിപ്പിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു- ദിഷയുടെ അമ്മ വാസന്തി പറഞ്ഞു. മാധ്യമങ്ങൾക്ക് എന്തും പറയാനുള്ള അധികാരമുള്ള പോലെ ഞങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനും അധികാരമുണ്ട്. ഞങ്ങളുടെ ജീവിതത്തിൽ ഇടപെടരുത്.
എല്ലാവരോടുമുള്ള അഭ്യർഥനയാണ്, പൊലീസ് ഞങ്ങളോട് എല്ലാം പറഞ്ഞിട്ടുണ്ട്. കേസിലെ തെളിവുകളും പോസ്റ്റുമോർട്ടം റിപ്പോർട്ടുമെല്ലാം കാണിച്ച് തന്നിട്ടുണ്ട്. എന്റെ മകൾ ഗർഭിണിയായിരുന്നില്ല, അവൾ പീഡിപ്പിക്കപ്പെട്ടിട്ടില്ല, അവളുടെ അവയവങ്ങളെല്ലാം നല്ല നിലയിൽ തന്നെയായിരുന്നു. -ദിഷയുടെ പിതാവ് സതീഷ് സാലിയൻ പറഞ്ഞു.
അവൾ ഞങ്ങളുടെ ഏക മകളായിരുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ മകളെ നഷ്ടമായി. അവർ അവളുടെ പേര് കളങ്കപ്പെടുത്തി, ഇപ്പോൾ അവളുടെ മരണശേഷം ഞങ്ങൾക്ക് പിന്നാലെയാണ്. പീഡിപ്പിച്ച് ഞങ്ങളെ കൊല്ലണം അതാണ് അവർക്ക് വേണ്ടത്.-ദിഷയുടെ കുടുംബം ആരോപിക്കുന്നു.
ദിഷയും പ്രതിശ്രുത വരന് റോഹൻ റോയിയും ലോക്ക്ഡൗണിനു ശേഷം വിവാഹിതരാകാൻ തീരുമാനിച്ചിരുന്നതായും കുടുംബം വ്യക്തമാക്കുന്നു. ജോലി സംബന്ധമായ ചില സമ്മർദങ്ങൾ ദിഷയ്ക്ക് ഉണ്ടായിരുന്നതായും കുടുംബം വ്യക്തമാക്കി. ദിഷയുടെ മാനസിക സമ്മർദം അവളെ ആത്മഹത്യയിലേക്ക് എത്തിക്കുമെന്ന് കരുതിയിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.
ജോലിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ദിഷ വീട്ടുകാരുമായി പങ്കുവയ്ക്കാറുണ്ടെന്നും സുശാന്തിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും സുശാന്തിനെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും അവർ വ്യക്തമാക്കി.
സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുമ്പാണ് സുശാന്തിന്റെ മുൻ മാനേജറായിരുന്ന ദിഷ സാലിയൻ ആത്മഹത്യ ചെയ്തത്. ജൂൺ ഒമ്പതിന് ഫ്ലാറ്റിലെ 14ാമത്തെ നിലയിൽ നിന്ന് ചാടിയാമ് ദിഷ ആത്മഹത്യ ചെയ്തത്. ദിഷയുടെയും സുശാന്തിന്റെയും ആത്മഹത്യകൾ തമ്മിൽ ബന്ധമുണ്ടെന്ന തരത്തിലും പ്രചരണങ്ങളുണ്ടായിരുന്നു. ഇതിനു പിന്നാലെ ദിഷയുടെ കുടുംബം പ്രതികരണവുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക