കോവിഡ് പശ്ചാത്തലത്തിൽ സ്വാതന്ത്ര്യദിനാഘോഷം നിയന്ത്രണം പാലിച്ച് നടത്താൻ തീരുമാനം. ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ 15നു രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ക്ഷണിതാക്കൾ 100 പേരിൽ കൂടില്ല.
അഭിവാദ്യം സ്വീകരിക്കുമെങ്കിലും മാർച്ച്പാസ്റ്റ് ഉണ്ടാകില്ല. കുട്ടികളെയും മുതിർന്നവരെയും ചടങ്ങിൽ പങ്കെടുപ്പിക്കില്ല. ഉപഹാര/സമ്മാന വിതരണം, ഷാൾ അണിയിക്കൽ എന്നിവ ഉപേക്ഷിച്ചു. ആരോഗ്യ മേഖലയിലെ മൂന്നു ഡോക്ടർമാർ, രണ്ടുവീതം നേഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ്, ശുചീകരണത്തൊഴിലാളികൾ, കോവിഡ് രോഗമുക്തി നേടിയവർ എന്നിവരെ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ക്ഷണിക്കും.
ചടങ്ങിനെത്തുന്നവരെ തെർമൽ സ്കാനിങ് നടത്തും. ആവശ്യത്തിന് സാനിറ്റൈസറും മാസ്കും സജ്ജമാക്കും. സെറിമോണിയൽ ചടങ്ങിൽ പങ്കെടുക്കുന്ന പ്ലാറ്റൂണുകൾ, ബാൻഡ് ട്രൂപ്പ് എന്നിവയുടെ റിഹേഴ്സൽ 13നു രാവിലെയും വൈകിട്ടും നടത്തും. സ്വാതന്ത്ര്യദിനാഘോഷം പൂർണമായും ഹരിതചട്ടം പാലിച്ചാകണമെന്ന് കലക്ടർ നിർദേശിച്ചു. പ്ലാസ്റ്റിക് പതാക, ഫ്ലക്സ്, പ്ലാസ്റ്റിക് കുപ്പികൾ എന്നിവ ഉൾപ്പെടെ പ്ലാസ്റ്റിക് സാധനങ്ങൾ ഒഴിവാക്കണമെന്നും ഇതിനായി ശുചിത്വമിഷൻ ക്രമീകരണം ഏർപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക