പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കാണാതായ 16 പേരുടെ മൃതദേഹങ്ങള്‍ക്കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. നേരത്തെ 28 മരണങ്ങളായിരുന്നു സ്ഥിരീകരിച്ചിരുന്നത്.
ഇനി 17 കുട്ടികളടക്കം 28 പേരെയാണ് കണ്ടെത്താനുള്ളത്. അവശേഷിക്കുന്നവരെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സ്നിഫര്‍ ഡോഗുകളെ ഉപയോഗിച്ചാണ് ഇവിടെ നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
57 പേരടങ്ങുന്ന രണ്ട് എന്‍.ഡി.ആര്.എഫ് ടീമും ഫയര്‍ ആന്റ് റെസ്ക്യൂ ടീമും കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ പ്രത്യേക പരിശീലനം നേടിയ ടീമുകളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
പത്ത് ഹിറ്റാച്ചികള്‍ ഉപയോഗിച്ച് പ്രദേശത്തെ കല്ലും മണ്ണും മാറ്റാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. മൂന്ന് ദിവസം കൂടി തെരച്ചില്‍ തുടരുമെന്ന് എന്‍.ഡി.ആര്.എഫ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക