ഞായറാഴ്ചപെയ്യ്ത കനത്ത മഴയോടെ സംസ്ഥാനത്തെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലായി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ സ്ഥിതി ആശങ്കാജനകമാണ്. കാസർകോട്, മലപ്പുറം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി അഞ്ചുപേർ മരിച്ചു. പത്തനംതിട്ടയിൽ ഒരാളെ കാണാതായി.
482 ദുരിതാശ്വാസക്യാമ്പ് തുറന്നു. 15,240 പേരെ മാറ്റിപ്പാർപ്പിച്ചു. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലയിലും കൺട്രോൾ റൂമുകൾ തുറന്നു.
കോട്ടയം മണർകാട് ഒലിച്ചുപോയ കാറിൽനിന്ന് യുവാവിന്റെ മൃതദേഹം കിട്ടി. അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിനാണ് മരിച്ചത്. ചേർത്തല എഴുപുന്ന നീണ്ടകരത്തോട്ടിൽ മീൻപിടിക്കുന്നതിനിടയിൽ വള്ളംമറിഞ്ഞ് 14–-ാം വാർഡ് നികർത്തിൽ അജേഷ് (25) മരിച്ചു. കാസർകോട്ട് രാജപുരം പൂടങ്കല്ല് കാഞ്ഞിരത്തടിയിലെ നാരായണന്റെ മകൾ ശ്രീലക്ഷ്മി (26) തോട്ടിൽവീണ് മരിച്ചു.
വന്ദേഭാരത് മിഷൻ അടുത്ത ഘട്ടം: ബഹ്റൈനിൽനിന്ന് കേരളത്തിലേക്ക് ആറ് വിമാനങ്ങളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു
മലപ്പുറം കാളികാവിൽ ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ പള്ളിക്കടവ് കോലോത്തുംതൊടിക സുലൈമാന്റെ മകൻ സവാദ് റാഷി (18) മരിച്ചു. കോട്ടയം ഈരാറ്റുപേട്ടയിൽ ബിജു (43) ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട പ്രമാടത്ത് അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് പ്രസാദ് ഭവനത്തിൽ രാജൻപിള്ളയെ കാണാതായി.
പമ്പാ ഡാമിന്റെ ആറ് ഷട്ടർ തുറന്നു. ഇതോടെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിൽ വെള്ളം കയറി. കുറ്റ്യാടി, പെരിങ്ങൽകുത്ത്, കല്ലാർകുട്ടി, ലോവർ പെരിയാർ, പൊന്മുടി, മൂഴിയാർ, കല്ലാർ, ഇരട്ടയാർ, നെയ്യാർ, അരുവിക്കര, പേപ്പാറ, മണിയാർ, ഭൂതത്താൻകെട്ട്, മലങ്കര, മംഗലം, മൂലത്തറ, കാഞ്ഞിരപ്പുഴ, ശിരുവാണി, കാരാപ്പുഴ, പഴശ്ശി ഡാമുകളും തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക