നീണ്ട നാളത്തെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ രാജസ്ഥാനില്‍ മഞ്ഞുരുകുന്നു. വിമത എം.എല്‍.എ ഭന്‍വാര്‍ലാല്‍ ശര്‍മ്മയ്ക്കെതിരായ രാജ്യദ്രോഹക്കുറ്റം സര്‍ക്കാര്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി ഗെലോട്ടിനെ ഭന്‍വാര്‍ ലാല്‍ നേരില്‍ കണ്ടതിന് ശേഷമാണ് കേസ് പിന്‍വലിച്ചത്. ഗെലോട്ടിനൊപ്പമാണ് താനെന്നും സര്‍ക്കാര്‍ സുരക്ഷിതമാണെന്നും എം.എല്‍.എ പറഞ്ഞു.
താന്‍ സ്വയം തീരുമാനമെടുത്താണ് നേരത്തെ പിന്‍വാങ്ങിയതെന്നും ഇപ്പോള്‍ തിരിച്ചെത്തിയതും അതേ തീരുമാനത്തിന്റെ പുറത്താണെന്നും ഭന്‍വാര്‍ ലാല്‍ പറഞ്ഞു. സച്ചിന് പൈലറ്റിനൊപ്പം പുറത്താക്കിയ വിമത എം.എല്‍.എമാരെ തിരിച്ചെടുത്തേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയ എം.എല്‍.എമാര്‍ക്ക് തിരികെ മന്ത്രിസ്ഥാനം നല്‍കും. പെട്ടെന്ന് തന്നെ ഇതില്‍ തീരുമാനമുണ്ടായേക്കില്ലെങ്കിലും മന്ത്രിസഭാ പുനസംഘാടനം ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സച്ചിന് പൈലറ്റ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി അശോക് ഗെലോട്ടും പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രിയങ്കയും രാഹുലും സമ്മതിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പൈലറ്റ് ക്യാമ്പിന്റെ ആവലാതികള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ് ഒരു പാര്‍ട്ടി പാനലിനെ ഉത്തരവാദിത്തപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക