ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് നാണം കെട്ട തോൽവി. ബയേൺ മ്യൂണിക്കിനോടാണ് മെസിയും സംഘവും വമ്പൻ തോൽവി ഏറ്റുവാങ്ങിയത്. രണ്ടിനെതിരെ എട്ടു ഗോളുകൾക്കായിരുന്നു ബയേണിന്റെ തകർപ്പൻ വിജയം. ജയത്തോടെ ബയേൺ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ കടന്നു.
ബയേണിന് വേണ്ടി തോമസ് മുള്ളറും ഫിലിപ്പോ കുടീഞ്ഞോയും രണ്ട് ഗോളുകൾ വീതം നേടി. മൽസരത്തിന്റെ നാലാം മിനുട്ടിൽ തന്നെ ബാഴ്സയുടെ വലയിൽ പന്തെത്തിച്ച് ബയേൺ നിലപാട് വ്യക്തമാക്കി. തോമസ് മുള്ളറുടെ വകയായിരുന്നു ബയേണിന്റെ ആദ്യ ഗോൾ. തൊട്ടുപിന്നാലെ ഡേവിഡ് അലാബയുടെ പിഴവിലൂടെ ബാഴ്സ സമനിലയിലെത്തി. ഏഴാം മിനുട്ടിൽ അലാബയുടെ സെൽഫ് ഗോളിലൂടെ ആയിരുന്നു ബാഴ്സലോണ സമനില നേടിയത്.
ഇതോടെ വർധിത വീര്യത്തോടെ ബയേൺ ആഞ്ഞടിക്കുകയായിരുന്നു. 21-ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിലൂടെ ബാഴ്സയുടെ വല വീണ്ടും കുലുക്കി ബയേൺ ലീഡ് നേടി. ആറുമിനുട്ട് കഴിഞ്ഞപ്പോഴേക്കും സെർജിയോ ഗാബറി വീണ്ടും ബാഴ്സയുടെ വല കുലുക്കി ബയേണിന്റെ ലീഡ് ഉയർത്തി. തൊട്ടു പിന്നാലെ 31-ാം മിനിറ്റിൽ തോമസ് മുള്ളറിന്റെ രണ്ടാം ഗോളും പിറന്നു. ആദ്യ പകുതി 4-1നാണ് അവസാനിച്ചത്.
തിരിച്ചുവരവ് ലക്ഷ്യമിട്ട് രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച ബാഴ്സലോണ, രണ്ടാംപകുതിയുടെ തുടക്കത്തിൽ തന്നെ ലൂയി സുവാരസിലൂടെ ഒരു ഗോൾ കൂടി തിരിച്ചടിച്ചു. ഇതോടെ ബാഴ്സയ്ക്കുമേൽ ബയേണ്‍ ആക്രമണം കടുപ്പിച്ചു. 63-ാം മിനിറ്റിൽ ജോഷ്വാ കിമ്മിച്ചിലൂടെ ബയേണ്‍ വീണ്ടും ബാഴ്സയുടെ വല കുലുക്കി.
82-ാം മിനുട്ടിൽ റോബർട്ടോ ലെവൻഡോവ്സ്കി ബാഴ്സയെ വീണ്ടും നിരാശയിലേക്ക് തള്ളിയിട്ടു. ലെവൻഡോവ്സ്കിയുടെ ഗോളോടെ ബയേൺ 6-2 എന്ന ലീഡിലെത്തി. തുടർന്ന് ബ്രസീലിയൻ താരം ഫിലിപ്പോ കുടീഞ്ഞോയുടെ ഊഴമായിരുന്നു. 85-ാം മിനിറ്റിലും 89-ാം മിനിറ്റിലും കുടിഞ്ഞോ ബാഴ്സയുടെ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ബാഴ്സലോണയുടെ ഏറ്റവും മോശം പരാജയം ആണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക