അഹ്മദാബാദ്: യു.പി ലഖിംപൂര്‍ ഖേരി ജില്ലയിലെ ദലിത് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ വിമര്‍ശനം രൂക്ഷമാകുന്നു. ഉത്തര്‍പ്രദേശില്‍ യോഗി രാജാണ് നടപ്പാക്കുന്നതെന്ന് ഗുജറാത്തിലെ സ്വതന്ത്ര എം.എല്‍.എയും ആക്ടിവിസ്ടുമായ ജിഗ്നേഷ് മേവാനി അഭിപ്രായപ്പെട്ടു. ലജ്ജാകരമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
യോഗി ആദിത്യനാഥ് സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്ത് ‘ജംഗിള്‍ രാജ്’ ആണ് നടപ്പാക്കുന്നതെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (യു.പി.സി.സി) പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു പറഞ്ഞു. കുറ്റവാളികളും പൊലീസും തമ്മില്‍ അവിശുദ്ധ ബന്ധം നിലനില്‍ക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു. ലഖിംപൂര്‍ വിഷയം നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബി.ജെ.പി സര്‍ക്കാറിന്‍െറ കാലത്ത് ദലിത് പീഡനം അതിന്‍െറ മൂര്ധന്യതയിലെത്തിയതായി ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ആരോപിച്ചു. പെണ്മക്കളോ വീടുകളോ സുരക്ഷിതമല്ല. എല്ലായിടത്തും ഭയം നിലനില്‍ക്കുകയാണ് -ആസാദ് ചൂണ്ടിക്കാട്ടി.
ലഖ്നോവില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ നേപ്പാള്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരസംഭവം അരങ്ങേറിയത്. 13കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും നാക്ക് മുറിക്കുകയും ചെയ്തശേഷം കരിമ്ബിന്തോട്ടത്തില് ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ രണ്ട് ഗ്രാമവാസികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക