സന്ദർശക വിസയിലുള്ളവർ ആഗസ്റ്റ് 31ന് മുമ്പ് രാജ്യം വിടണമെന്നും അല്ലാത്തപക്ഷം പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിദേശികളുടെ ഇഖാമ കാലാവധിയും വിസിറ്റ് വിസ കാലാവധിയും രണ്ടു തവണ നീട്ടിനൽകിയിരുന്നു. വിമാനസർവീസ് ഇല്ലാത്തതിനാൽ മാനുഷിക പരിഗണന മുൻനിർത്തി ആയിരുന്നു നടപടി.
കാലാവധി കഴിയുന്ന എല്ലാവിഭാഗം വിസകൾക്കും പ്രത്യേക അപേക്ഷ ഒന്നുമില്ലാതെ ആഗസ്റ്റ് 31 വരെ സ്വാഭാവിക എക്സ്റ്റൻഷൻ നൽകുകയായിരുന്നു. 4,05,000 വിദേശികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ വിമാന സർവീസ് ഇല്ലാതെ കുടുങ്ങിയ നിരവധി പേർക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി അനുഗ്രഹമായി. ഇക്കാലയളവിൽ വിസ കാലാവധി കഴിഞ്ഞ തൊഴിലാളികൾക്കും ഇളവ് പ്രയോജനപ്പെട്ടു.
ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി 2,60,000 പേർ വിസ പുതുക്കി. എന്നാൽ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടും 1,45,000 പേർ ഇനിയും ഇഖാമ പുതുക്കിയിട്ടില്ല. ഇത്തരക്കാർക്ക് ഇനി ഇളവ് ഉണ്ടാകില്ലെന്ന് ആണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
ആഗസ്റ്റ് 31നകം ഓൺലൈൻ വഴി ഇഖാമ പുതുക്കിയില്ലെങ്കിൽ താമസ നിയമലംഘകരായി കണക്കാക്കും പിഴ ഈടാക്കുകയും നാടുകടത്തൽ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. സന്ദർശക വിസയിലുള്ളർ ആഗസ്റ്റ് 31നകം തിരിച്ചുപോവണമെന്നും മന്ത്രാലയം നിർദേശിച്ചു.
സന്ദർശക വിസയിൽ എത്തിയ ഒരു ലക്ഷത്തോളം പേർക്ക് നേരത്തെ രണ്ടു തവണ കാലാവധി നീട്ടി നൽകി. ഇവർക്കും ഇനി വിസ എക്സ്റ്റൻഷൻ അനുവദിക്കില്ല. സന്ദർശകർ ഈ മാസം 31നകം തിരിച്ചുപോയില്ലെങ്കിൽ പിന്നീട് കുവൈത്തിലേക്ക് വരാൻ കഴിയാത്ത വിധം കരിമ്പട്ടികയിൽ പെടുത്തും. സ്പോൺസറിൽ നിന്ന് പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക