ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച അന്ന് രാത്രി യുവതാരങ്ങളായ കെ.എൽ. രാഹുലും ഋഷഭ് പന്തും സുഖമായി ഉറങ്ങിയിട്ടുണ്ടാകുമെന്ന് പന്തയം വയ്ക്കാമെന്ന് മുൻ ഓസീസ് താരവും കമന്റേറ്ററുമായ ഡീൻ ജോൺസ്. ധോണിക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന താരങ്ങളാണ് രാഹുലും പന്തും. ഈ സാഹചര്യത്തിലാണ് ഡീൻ ജോൺസിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.
ധോണിയുടെ കരിയറിന്റെ അവസാന കാലത്ത് പകരക്കാരനെന്ന നിലയിൽ വളർത്തിക്കൊണ്ടുവന്ന താരമാണ് ഋഷഭ് പന്ത്. എന്നാൽ, ഇടക്കാലത്ത് യുവതാരം മോശം ഫോമിലായത് തിരിച്ചടിച്ചു.
ഐപിഎൽ മത്സരങ്ങളിൽ വിക്കറ്റ് കീപ്പറിന്റെ ജോലി കൂടി ചെയ്യുന്ന കെ.എൽ. രാഹുലിനെ ഒരു മത്സരത്തിൽ പകരക്കാരനായി പരീക്ഷിച്ചത് വിജയിച്ചതോടെ നിലവിൽ രാഹുലാണ് ഇന്ത്യയ്ക്കായി വിക്കറ്റ് കാക്കുന്നത്. അതേസമയം, പന്തിനെ ടീമിനൊപ്പം നിലനിർത്തുകയും ചെയ്യുന്നു.
വിക്കറ്റ് കീപ്പറായി എത്തുന്ന താരങ്ങളെ ധോണിയുമായി താരതമ്യം ചെയ്യുന്നതും ഇന്ത്യൻ ക്രിക്കറ്റിൽ പതിവായിട്ടുണ്ട്. ഈ ശൈലിയുടെ തിക്തഫലം ഏറ്റവും കൂടുതൽ അനുഭവിച്ച താരവും പന്താണ്. യുവതാരം ബാറ്റു ചെയ്യാനെത്തുമ്പോൾ ഇന്ത്യയിലെ വിവിധ സ്റ്റേഡിയങ്ങളിൽ ‘ധോണി, ധോണി’ എന്ന് ആരാധകർ അലമുറയിടുന്നതും പതിവു കാഴ്ചയായിരുന്നു.
ഇതോടെ പന്തിനെ അനാവശ്യ സമ്മർദ്ദത്തിലാക്കരുതെന്ന് അഭ്യർഥിച്ചും യുവതാരത്തിന് പിന്തുണ പ്രഖ്യാപിച്ചും ക്യാപ്റ്റൻ വിരാട് കോലി നേരിട്ട് പലതവണ രംഗത്തെത്തി. അതേസമയം, സൂപ്പർതാരം വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഈ രീതിയും മാറുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക