മലപ്പുറത്തെ പൂക്കോട്ടുംപാടം വനമേഖലയിൽ കാട്ടുപോത്തിനെ വേട്ടയാടിയ പുഞ്ച സ്വദേശികൾ വനപാലകരുടെ പിടിയിലായി. പൂർണ്ണ വളർച്ചയെത്തിയ ഭ്രൂണത്തോടും പ്രതികൾ ക്രൂരത കാണിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
ഒന്നാം പ്രതിയായ പുല്ലാര നാണിപ്പ എന്ന അബു സ്വന്തം തോക്കു പയോഗിച്ചാണ് കാട്ടുപോത്തിനെ വെടിവച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. വയർ കീറിയപ്പോഴാണ് പൂർണ്ണ വളർച്ചയെത്തിയ ഭ്രൂണം കണ്ടത്. അതിനെയും സംഘം വെട്ടിമുറിച്ചു മാസം പങ്കുവച്ചു. തുടർന്ന് തലയോട്ടിയടക്കമുള്ള അവശിഷ്ടങ്ങൾ കാട്ടിൽ പലയിടത്തായി തള്ളി.
കഴിഞ്ഞ പത്താം തിയതി കേസിലെ ഒന്നാം പ്രതിയായ പുല്ലാര നാണിപ്പ എന്ന അബുവിന്റെ വീട്ടിൽ നിന്ന് വനപാലകർ നടത്തിയ പരിശോധനയിൽ 25 കിലോ മാംസം കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറാം പ്രതി പുഞ്ചനറുക്കിൽ സുരേഷ് ബാബു പിടിയിലായി.
ഇതോടെ മറ്റു പ്രതികളായ പാറത്തൊടിക ബുസ്താൻ , തലക്കോട്ടുപുറം അൻസിഫ്, ചെമ്മല ആഷിഖ്, പിലാക്കൽ സുഹൈൽ എന്നിവർ ചക്കിക്കുഴി സ്റ്റേഷനിലെത്തി കീഴടങ്ങി.
പുഞ്ചയിലെ ഒരു സ്വകാര്യ എസ്റ്റേറ്റിനു മീതേ പൂപ്പാതിരിപ്പാറക്കു സമീപം ഈ മാസം 10ന് വൈകിട്ടാണ് സംഘം വേട്ട നടത്തിയത്.തുടർ നടപടികൾ പൂർത്തിയാക്കി പ്രതികളേ മഞ്ചേരി കോടതിയിൽ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക